തിരുവനന്തപുരം : ഏതെങ്കിലും വിഭാഗത്തിന്റെ രാജാവായല്ല ജനങ്ങളുടെ ദാസനായാണ് താനും പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കല മണ്ഡലത്തിലെ നവകേരളസദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം നാട്ടിലെ പാവപ്പെട്ടവർക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. അതിന്റെ ഭാഗമായാണ് എൽ.ഡി.എഫിന് ജനങ്ങൾ തുടർഭരണം നൽകിയത്. എൽ.ഡി.എഫിനെ താഴെയിറക്കാൻ നടത്തുന്ന പോരാട്ടം ജനങ്ങൾകൂടി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രചാരണത്തിലൂടെ ജനങ്ങളെ മോഹവലയത്തിലാക്കാമെന്ന് കരുതേണ്ട.
കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കുന്ന അജൻഡ പലഭാഗത്തായി തുടങ്ങി. ഗവർണറാണ് അതിന് തുടക്കം കുറിച്ചത്. സർവകലാശാലകളുടെ സെനറ്റിലേക്കുള്ള ഗവർണറുടെ നോമിനേഷൻ ശരിയാണെന്ന തരത്തിലാണ് കോൺഗ്രസ് പറയുന്നത്. സംഘപരിവാർ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനയെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ പറയുന്നത്.
കോൺഗ്രസിന്റെ നിലപാടാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഗവർണർ മിഠായിത്തെരുവിൽ അടക്കം ഇറങ്ങിനടന്ന് കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമെന്ന് തെളിയിച്ചു. ഗവർണറുടെ കളി നടക്കാതിരുന്നപ്പോൾ യു.ഡി.എഫ് ഇറങ്ങിയിരിക്കുകയാണ്. ഇത് കേരളമാണ്. മഹാനായ ശ്രീനാരായണ ഗുരുവിന്റെ മണ്ണാണ്. ഇത്തരത്തിലുള്ള ഒരു കളിയും നടപ്പില്ല. ഒരു ഭേദചിന്തയുമില്ലാത്ത മനുഷ്യരെ സൃഷ്ടിക്കാനാണ് ഗുരു ശ്രമിച്ചത്. നിങ്ങൾ ധൈര്യമായി മുന്നോട്ടുപോകൂ, ഞങ്ങൾ കൂടെയുണ്ട് എന്ന കൃത്യമായ സന്ദേശമാണ് ജനങ്ങൾ നവകേരളസദസിലൂടെ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |