ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് പാളിൽ
ജയിക്കുന്നവർ മൂന്ന് മത്സര പരമ്പര ജേതാക്കളാവും
പാൾ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് പാളിലെ ബോളാണ്ട് പാർക്ക് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ ഏകദിനത്തിൽ ഇന്ത്യയും രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ചതിനാൽ 1-1ന് സമനിലയിലുള്ള പരമ്പരയിലെ ഇന്നത്തെ മത്സരം ഫൈനലിന് തുല്യമാണ്. 2018ന് ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിന പരമ്പര നേടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ഇത്.
ജോഹന്നാസ് ബർഗിൽ നടന്ന ആദ്യ മത്സരത്തിൽ എട്ടുവിക്കറ്റിനാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ വെറും 27.3 ഓവറിൽ 116 റൺസിന് ആൾഒൗട്ടാക്കിയ ശേഷം 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയിക്കുകയായിരുന്നു കെ.എൽ രാഹുൽ നയിച്ച ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവരുടെ മണ്ണിൽ അഞ്ചുവിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ പേസറായി ചരിത്രം കുറിച്ച അർഷ്ദീപ് സിംഗും നാലുവിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും ചേർന്നാണ് എതിരാളികളെ കുറഞ്ഞ സ്കോറിൽ എറിഞ്ഞൊതുക്കിയത്.അർദ്ധസെഞ്ച്വറി നേടിയ അരങ്ങേറ്റക്കാരൻ സായ് സുദർശനും (55*), ശ്രേയസ് അയ്യരും (52) ചേർന്ന് ഇന്ത്യയ്ക്ക് ഈസി ചേസിംഗ് വിജയം സമ്മാനിക്കുകയും ചെയ്തു. പത്തോവറിൽ 37 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗാണ് മാൻ ഒഫ് ദ മാച്ചായത്.
ഒരു ദിവസം കഴിഞ്ഞ് ക്വബേഹയിൽ രണ്ടാം ഏകദിനത്തിനിറങ്ങിയപ്പോൾ ഇതേ കഥ നേരേ തിരിച്ചടിച്ചു. അവിടെ ദക്ഷിണാഫ്രിക്ക യാണ് എട്ടുവിക്കറ്റിന് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.2 ഓവറിൽ 211 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയദക്ഷിണാഫ്രിക്ക 42.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഓപ്പണർ സായ് സുദർശനും (62), കെ.എൽ രാഹുലും (56) മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ പിടിച്ചുനിന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സായ് അർദ്ധ സെഞ്ച്വറി നേടിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ നാൻദ്രേ ബർഗറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബ്യൂറൻ ഹെൻഡ്രിക്സും കേശവ് മഹാരാജും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ലിസാഡ് വില്യംസും ക്യാപ്ടൻ എയ്ഡൻ മാർക്രമും ഓരോ വിക്കറ്റ് വീഴ്ത്തി. ചേസിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടോണി ഡി സോർസി സെഞ്ച്വറിയും (119*) , റീസ ഹെൻഡ്രിക്സ് (52) അർദ്ധസെഞ്ച്വറിയും നേടി.
ഇന്ത്യൻ പ്രതീക്ഷകൾ
അരങ്ങേറ്റ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയ സായ് സുദർശനാണ് ബാറ്റിംഗിലെ പുതിയ പ്രതീക്ഷ.
ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിശ്രമമെടുത്ത ശ്രേയസ് അയ്യർക്ക് പകരം റിങ്കു സിംഗാണ് കഴിഞ്ഞ മത്സരത്തിൽ കളിച്ചത്. റിങ്കുവിന് ബാറ്റിംഗിൽ മികവ് കാട്ടാനായില്ല,
കെ.എൽ രാഹുൽ,തിലക് വർമ്മ,സഞ്ജു സാംസൺ എന്നിവരും ബാറ്റിംഗ് നിരയിലുണ്ട്. ഇവരിൽ രാഹുലിന് ഒഴികെ ആർക്കും കഴിഞ്ഞ കളിയിൽ തിളങ്ങാനായിരുന്നില്ല.
ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിരുന്ന അർഷ്ദീപ് സിംഗിനും ആവേശ് ഖാനും രണ്ടാം മത്സരത്തിൽ തിളങ്ങാനായിരുന്നില്ല. ഇവർ ഫോമിലേക്ക് തിരിച്ചെത്തിയാലേ ഇന്ത്യയ്ക്ക് ജയിക്കാനാവൂ.
സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായ അക്ഷർ പട്ടേലിനും കുൽദീപ് യാദവിനും ഫോം കണ്ടെത്താനായാൽ ഇന്ത്യയ്ക്ക് മത്സരത്തിൽ പിടിമുറുക്കാം.
സഞ്ജുവിന് നിർണായകം
രണ്ടാം മത്സരത്തിൽ ലഭിച്ച സുവർണാവസരം തുലച്ച മലയാളി താരം സഞ്ജു സാംസണിന് ഇന്നും അവസരം ലഭിച്ചേക്കും. പന്നാൽ ഇത്തവണ മികവ് കാട്ടാനായില്ലെങ്കിൽ ഇനിയുള്ള ടീം സെലക്ഷനുകളിൽ തിരിച്ചടിയുണ്ടാവും. ക്വബേഹയിൽ നാലാമനായി ക്രീസിലേക്ക് നടക്കുമ്പോൾ സഞ്ജുവിന് മുന്നിൽ 23 ഓവറിലേറെയുണ്ടായിരുന്നു. ആദ്യ മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങാൻ കഴിയാത്തതിന്റെ കുറവ് മികച്ച ഒരു ഇന്നിംഗ്സിലൂടെ മറികടക്കാൻ സഞ്ജുവിനുള്ള സുവർണാവസരമായിരുന്നു ഇത്. രാഹുലിന് സ്ട്രൈക്ക് കൈമാറി മികച്ച ഒരു കൂട്ടുകെട്ടുണ്ടാക്കാമായിരുന്നു. തുടക്കത്തിൽ മികച്ച ഷോട്ടുകൾ പായിച്ച സഞ്ജുവിന് പക്ഷേ നേരിട്ട 23 പന്തുകളിൽ 12 റൺസേ നേടാനായുള്ളൂ. 32-ാം ഓവറിൽ ഹെൻറിക്സിന്റെ പന്തിൽ ക്ളീൻ ബൗൾഡാവുകയായിരുന്നു സഞ്ജു.
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ : റിതുരാജ് ഗെയ്ക്ക്വാദ്,സായ് സുദർശൻ, തിലക് വർമ്മ,കെ.എൽ രാഹുൽ,സഞ്ജു സാംസൺ, റിങ്കു സിംഗ്, അക്ഷർ പട്ടേൽ,അർഷ്ദീപ് സിംഗ്,ആവേശ് ഖാൻ,കുൽദീപ് യാദവ്, മുകേഷ് കുമാർ.
ദക്ഷിണാഫ്രിക്ക: റീസ ഹെൻഡ്രിക്സ്,ടോണി ഡി സോർസി,റാസി വാൻഡർ ഡസൻ,എയ്ഡൻ മാർക്രം,ഹെൻറിച്ച് ക്ളാസൻ,ഡേവിഡ് മില്ലർ, പെഹ്ലുക്ക്വായോ,വിയാൻ മുൾഡർ,നാൻദ്രേ ബർഗർ,കേശവ് മഹാരാജ്,തബാരേസ് ഷംസി.
4.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.
2018ലാണ് ഇന്ത്യ ആദ്യമായും അവസാനമായും ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ഏകദിന പരമ്പര സ്വന്തമാക്കിയത്.
2021ന് ശേഷം സ്വന്തം നാട്ടിൽ നടക്കുന്ന നാലാമത്തെ ഏകദിന പരമ്പരയാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ ഉറ്റുനോക്കുന്നത്. ലോകകപ്പിന്റെ സെമി ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റുമടങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് എതിരായ ട്വന്റി-20 പരമ്പര 1-1ന് പങ്കിട്ടിരുന്നു. യുവനിരയെയാണ് ആതിഥേയർ ഏകദിനത്തിനും ഇറക്കിയിരിക്കുന്നത്. എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ റീസ ഹെൻറിക്സ്, ഹെൻറിച്ച് ക്ളാസൻ,ഡേവിഡ് മില്ലർ തുടങ്ങിയ സീനിയർ താരങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |