ടോക്കിയോ: 1999 ഡിസംബർ 21...ഹിസാഷി ഔചി എന്ന 35കാരൻ യൂണിവേഴ്സിറ്റി ഒഫ് ടോക്കിയോ ഹോസ്പിറ്റലിൽ മരണത്തിന് കീഴടങ്ങി. ആരാണ് ഹിസാഷി ? ജപ്പാനിലെ ടൊകൈമുറ ന്യൂക്ലിയർ പവർ പ്ലാന്റിലെ ടെക്നീഷ്യനായിരുന്നു അദ്ദേഹം. ചരിത്രത്തിൽ ഏറ്റവും കൂടുതൽ റേഡിയേഷനേറ്റ് വേദന അനുഭവിച്ച് മരിച്ച മനുഷ്യനെന്ന പേരിൽ വൈദ്യശാസ്ത്രത്തിലെ ഉണങ്ങാത്ത മുറിവാണദ്ദേഹം. നീണ്ട 83 ദിവസമാണ് ഔചി ഒരു മനുഷ്യന് സങ്കല്പിക്കാവുന്നതിലും അപ്പുറം വേദന സഹിച്ച് ജീവിച്ചത്. !
സംഭവിച്ചത്
അപകടകരമായ സഹാചര്യത്തിൽ ജീവനക്കാർക്ക് സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ടൊകൈമുറ പ്ലാന്റ് പ്രവർത്തിച്ചത്. അങ്ങനിരിക്കെ 1999 സെപ്റ്റംബർ 30ന് പ്ലാന്റിൽ ആണവ ഇന്ധനം തയാറാക്കുന്നതിനിടെ 2.4 കിലോഗ്രാമിന് പകരം 16 കിലോഗ്രാം യുറേനിയം അബദ്ധത്തിൽ ചേർത്തു. മതിയായ പരിശീലനമില്ലാത്തതിനാൽ ജോലിക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഈ പിഴവ് വൻ പൊട്ടിത്തെറിയിൽ കലാശിച്ചു. ന്യൂക്ലിയർ റിയാക്ഷൻ സംഭവിച്ച് വൻ തോതിൽ ന്യൂട്രോൺ റേഡിയേഷനും ഗാമാ കിരണങ്ങളും പുറത്തുകടന്നു.
പൊട്ടിത്തെറിക്ക് പിന്നാലെ യുറേനിയം ചേർത്തവരിൽ ഒരാളായ ഹിസാഷി ഔചി റേഡിയേഷനേറ്റ് വീണു. വേദന കൊണ്ട് പുളഞ്ഞ ഔചി തളർന്നുവീണു. തുടർച്ചയായി ഛർദ്ദിച്ചു. ബോധം നഷ്ടമായി. ഔചിയ്ക്കാണ് ഏറ്റവും കൂടുതൽ റേഡിയേഷനേറ്റത്. അദ്ദേഹത്തോടൊപ്പം യുറേനിയം കൈകാര്യം ചെയ്ത മസാറ്റൊ ഷിനോഹറ ( 39 ), യുറേനിയം സംഭരണിക്ക് അടുത്തു നിന്ന യുറ്റാക യോകോകാവ ( 59 ) എന്നിവർക്കും പരിക്കേറ്റു. മൂവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
ഭയപ്പെടുത്തും റേഡിയേഷൻ
17 സിവേട്ട് ആണ് ഔചിയ്ക്കേറ്റ റേഡിയേഷന്റെ അളവ്. ലോകത്ത് ഒരു മനുഷ്യൻ നേരിട്ട് അഭിമുഖീകരിച്ച ഏറ്റവും ഉയർന്ന റേഡിയേഷനാണിതെന്ന് കരുതുന്നു. ഔചിയുടെ ത്വക്ക് പൊള്ളലേറ്റ് പൂർണമായും ഇളകി. അസ്ഥികൾ പുറത്ത് കാണുംവിധമായി. ഡി.എൻ.എ പോലും നശിച്ചു. ആന്തരികാവയവങ്ങൾ തകരാറിലായി.
മുറിവുകളിലൂടെ രക്തം പുറത്തേക്ക് ഒഴുകി. ഔചിയുടെ കണ്ണിൽ നിന്ന് പോലും രക്തം പുറത്തുവന്നു. സ്കിൻ ട്രാൻസ്പ്ലാന്റുകൾ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. രക്തത്തിലെ ശ്വേത രക്താണുക്കൾ പൂജ്യത്തിനടുത്തേക്ക് താഴ്ന്നതോടെ പ്രതിരോധ ശേഷി തകർന്നു. ശ്വേത രക്താണുക്കളെ വീണ്ടെടുക്കാൻ ഔചിയ്ക്ക് സ്റ്റെം സെൽ മാറ്റിവച്ചു. ലോകത്തെ ആദ്യത്തെ വിജയകരമായ പെരിഫെറൽ സ്റ്റെം സെൽ ട്രാൻസ്ഫ്യൂഷനായിരുന്നു അത്. എന്നിട്ടും കാര്യമായ ഫലമുണ്ടായില്ല. ഔചിയുടെ ചികിത്സ ജാപ്പനീസ് സർക്കാർ ഏറ്റെടുത്തു. വിദേശത്ത് നിന്നും വിദഗ്ദ്ധരെ എത്തിച്ചെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായി.
എന്നന്നേക്കുമായി നിലച്ചു....
ഔചി ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും സർക്കാരിന്റെയും ഔചിയുടെ കുടുംബത്തിന്റെയും സമ്മർദ്ദം മൂലം ജീവൻ രക്ഷാ ഉപകരണങ്ങളുമായി 83 ദിവസം ഡോക്ടർമാർ ഔചിയുടെ ജീവൻ നിലനിറുത്തി. ഉയർന്ന അളവിൽ രക്തവും മരുന്നുകളും ശരീരത്തിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നു.
ഈ ദിവസങ്ങളിൽ ഔചി അനുഭവിച്ച വേദന വിവരിക്കാവുന്നതിലുമപ്പുറമാണ്. തന്നെ കൊന്നുതരണമെന്ന് ഔചി പലതവണ അഭ്യർത്ഥിച്ചതായി പറയുന്നു. നിരവധി തവണ ഔചിയുടെ ഹൃദയം നിലച്ചു. ഒടുവിൽ ഡിസംബർ 21ന് അവസാനത്തെ ഹൃദയാഘാതത്തോടെ ഔചി വിടവാങ്ങി.
അതേ സമയം, ഷിനോഹറയുടെ നിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും 2000ത്തിൽ മരിച്ചു. യോകോകാവ ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |