ഈ കഥ ആരംഭിക്കുമ്പോൾ വലിയ നിറമില്ലായിരുന്നു. മധുരയിലെ കുടുംബസ്വത്തായ അരിമില്ല് നോക്കി നടത്തുകയായിരുന്ന അളകർസ്വാമി വിജയരാജ് എന്ന ചെറുപ്പക്കാരന്റെ മനസ്സിലേക്ക് കൂട്ടുകാരാണ് സിനിമ സ്വപ്നം കുത്തിനിറച്ചത്. കൂട്ടുകാരുടെ പ്രേരണയിൽ മദ്രാസ് പട്ടണത്തിലേക്ക് ഒരു ദിവസം അയാൾ ട്രെയിൻ കയറി. മദ്രാസ് പട്ടണത്തിൽ പൊരിവെയിലത്ത് സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള യാത്ര. എല്ലാ ദിവസവും നിരാശയോടെ മടക്കം. മധുരയിലേക്കുള്ള അവസാന ട്രെയിനിൽ മടങ്ങണമെന്ന് എല്ലാ ദിവസവും അയാൾ തീരുമാനിക്കുമായിരുന്നു. എന്നാൽ ജയിക്കാനായി ജനിച്ചവനാണ് താനെന്ന് കടവുൾ ഓർമ്മപ്പെടുത്തുവെന്ന് തമിഴ് മക്കളുടെ പുരട്ച്ചി കലൈഞ്ജറായി മാറിയപ്പോൾ വിജയകാന്ത്
പിന്നീട് പറഞ്ഞിട്ടുണ്ട്. രജനികാന്തും കമൽഹാസനും അടക്കി വാണ തമിഴ് സിനിമിയിൽ സൂപ്പർ താരമായി വിജയകാന്ത് മാറിയപ്പോഴും കഥയ്ക്ക് പല നിറങ്ങൾ വന്നു. നാല് പതിറ്റാണ്ട് തമിഴ് സിനിമ ലോകത്ത് നിറസാന്നിദ്ധ്യമായി മാറുകയും ചെയ്തു.
വില്ലനിൽ നിന്ന്
നായകന്റെ ജനനം
1979ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിൽ അരങ്ങേറ്റം. ആരും തിരിച്ചറിഞ്ഞില്ല പേര് പരിഷ്കരിക്കാൻ സംവിധായകൻ കാജ നിർദ്ദേശിച്ചു. അമൃത് രാജ് എന്ന പേര് കാജ നിർദ്ദേശിച്ചു. ആ പേരിൽ രണ്ട് മൂന്ന് ചിത്രങ്ങളിൽ കൂടി അഭിനയം. തനിക്കൊപ്പം ഭാഗ്യം കൂടെയില്ലെന്ന് സിനിമ നിരൂപകർ വിധി എഴുതുന്നത് ആ ചെറുപ്പക്കാരൻ കേട്ടു. രജനികാന്ത് സൂപ്പർ താരമായി കത്തി നിൽക്കുന്ന കാലമായതിനാൽ പേരിലെ കാന്ത് ആ ചെറുപ്പക്കാരൻ തന്റെ പേരിനൊപ്പം ചേർത്തു. അന്ന് മുതൽ അയാൾ വിജയകാന്തായി. വിജയിയുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രമാണ് കരിയറിലെ ആദ്യ ബ്രേക്ക്. വിജയകാന്ത് ചിത്രങ്ങൾക്ക് യുവാക്കൾ കാത്തിരുന്ന് കാണുമായിരുന്നു. 100-ാംസിനിമിയലേക്ക് എത്തിയത് ഒരു ദശാബ്ദം കൊണ്ടായിരുന്നു. വിജയകാന്തിന്റെ നൂറാം ചിത്രമായ ക്യാപ്ടൻ പ്രഭാകർ തമിഴകം കണ്ട ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റുകളിൽ ഒന്നായി മാറുകയും ചെയ്തു. ആ സിനിമയോടെ ക്യാപ്ടൻ എന്ന് തമിഴ് മക്കൾ വിജയകാന്തിനെ വിളിച്ചു. 80കളിലും 90കളിലും തമിഴ് സിനിമ ലോകത്ത് സൂപ്പർ താരമായി നിറഞ്ഞു നിന്ന വിജയകാന്ത് ആക്ഷനുംപ്രണയവും വൈകാര്യതയിൽ എല്ലാം വളരെ അനായാസം കൈകാര്യം ചെയ്തിരുന്നു.
നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയ സൂപ്പർ ഹിറ്റുകളടക്കം 1984ൽ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ചിന്ന ഗൗണ്ടർ, സേതുപതി ഐ.പി.എസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
ഷാജി കൈലാസ് ആദ്യമായി തമിഴിൽ സംവിധാനം ചെയ്ത വഞ്ചിനാഥനിൽ വിജയകാന്തായിരുന്നു നായകൻ. കേരളത്തിലും ക്യാപ്ടൻ തരംഗം അലയടിച്ചു.2010ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. മകൻ ഷൺമുഖ പാണ്ഡ്യനായിരുന്നു നായകൻ.
രാഷ്ടീയ പാർട്ടി
പിറന്നത് മധുരയിൽ
സിനിമയിലേക്ക് എന്നപ്പോലെ രാഷ്ട്രീയത്തിലും അപ്രതിക്ഷിതമായി ആണ് വിജയകാന്ത് പ്രവേശിച്ചത്. കരുണാനിധിയും ജയലളിതയും അരങ്ങ് വാഴുന്ന തമിഴ് രാഷ്ട്രീയത്തിലേക്ക് ക്യാപ്ടൻ ഇറങ്ങിയപ്പോൾ ലക്ഷകണക്കിന് ജനങ്ങൾ പിന്നാലെ എത്തി.
ക്യാപ്ടൻ എന്ന ഒറ്റപേരിൽ അവർക്ക് അത്രമാത്രം വിശ്വാസമായിരുന്നു. ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന തന്റെ ദ്രാവിഡ പാർട്ടിയെ 2005ൽ മധുരയിൽ വച്ചാണ് ജനങ്ങളുടെ മുൻപിൽ ക്യാപ്ടൻ അവതരിപ്പിച്ചത്.
രാഷ്ട്രീയത്തിലെ ഉയർച്ച താഴ്ചകളെല്ലാം ക്യാപ്ടന് പിന്നീട് നേരിടേണ്ടി വന്നു.
രാഷ്ട്രീയത്തിലെ പരാജയവും ജനം ക്യാപ്ടന് നൽകി. എന്നും വ്യത്യസ്തനായിരുന്നു വിജയകാന്ത്. ആരിൽ നിന്നും സംഭവനകൾ സ്വീകരിക്കില്ലെന്ന ഉറച്ച നിലപാടോടെയായിരുന്നു രാഷ്ട്രീയ പാർട്ടി രൂപികരിച്ചത്.
തന്റെ പാർട്ടിയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ പണം സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ കണ്ടെത്തി. കേരളത്തിലെ പ്രളയം വിതച്ച 2018ൽ ഒരു കോടി രൂപയാണ് വിജയകാന്ത് സഹായ ധനമായി നൽകിയത്. പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം സൗജന്യമായി നടത്താൻ വേണ്ടിവിവാഹ മണ്ഡപങ്ങൾ പണികഴിപ്പിച്ചു. രാഷ്ടീയത്തിൽ നേരിട്ട തിരിച്ചടികളും പ്രമേഹ രോഗം മൂർച്ചിച്ചതും തളർത്തിയെങ്കിലും ക്യാപ്ടൻ പോരാടിക്കൊണ്ടേ ഇരുന്നു.
വിരലുകൾ മുറിച്ചു മാറ്റുകയും ചെയ്തു. പല തവണ വ്യാജ മരണ വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞു. അപ്പോൾ രോഗക്കിടക്കയിൽ നിന്ന് ക്യാപ്ടൻ ആരാധകർക്ക് മുന്നിൽ വന്നു. തിരികെ വരുമെന്ന് ഉറപ്പും നൽകി. ഇക്കുറി വാക്കു പാലിക്കാനായില്ല. ക്യാപ്ടൻ ആദ്യമായി തോറ്റു. തോൽക്കാത്ത നയകന്മാരായിരുന്നല്ലോ എന്നും ക്യാപ്ടൻ കഥാപാത്രങ്ങൾ. ക്യാപ്ടന് പകരം ആരുമില്ല.മില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |