കൊല്ലം: ഫോട്ടോ ഫിനിഷിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂരിന് കലാകിരീടം. സ്കൂൾ കലോത്സവത്തിൽ അവസാനം വരെ നീണ്ട ഉദ്വേഗത്തിനൊടുവിൽ 952 പോയിന്റ് നേടിയാണ് കണ്ണൂർ സ്വർണക്കപ്പിൽ മുത്തമിട്ടത്. കോഴിക്കോടിന് 949 പോയിന്റ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒരുവേള കോഴിക്കോട് തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും നാടക മത്സരത്തിൽ അപ്പീലിലൂടെ ലഭിച്ച എ ഗ്രേഡാണ് കണ്ണൂരിന് വിജയം സമ്മാനിച്ചത്. 'കണ്ണൂർ സ്ക്വാഡംഗങ്ങൾക്ക്' നടൻ മമ്മൂട്ടി സ്വർണക്കപ്പ് സമ്മാനിച്ചു. 938 പോയിന്റ് നേടിയ പാലക്കാടാണ് മൂന്നാം സ്ഥാനത്ത്.
23 വർഷങ്ങൾക്ക് ശേഷമാണ് കണ്ണൂരിലേയ്ക്ക് വീണ്ടും കനക കിരീടമെത്തുന്നത്. ട്വന്റി 20 ക്രിക്കറ്റ് മാച്ച് പോലെ തുടക്കംമുതൽ ആകാംക്ഷ നിറഞ്ഞതായിരുന്നു കിരീട പോരാട്ടം. ആദ്യ ദിനം 182 പോയിന്റോടെ കോഴിക്കോടും തൃശൂരുമായിരുന്നു മുന്നിൽ. പിന്നീട് കണ്ണൂരും കോഴിക്കോടും തമ്മിലായി മത്സരം. നാലാം ദിനത്തിൽ വീണ്ടും ലീഡ് മാറി മറിഞ്ഞു. 901 പോയിന്റോടെ കോഴിക്കോടിന് നേരിയ മുൻതൂക്കം. നാലുപോയിന്റ് അകലത്തിൽ കണ്ണൂർ തൊട്ടടുത്ത്.
ഞായറാഴ്ച ഹൈസ്‌കൂൾ വിഭാഗത്തിൽ കടമ്പൂർ സ്‌കൂൾ അവതരിപ്പിച്ച നാടകത്തിന് ഒരു ഗ്രേഡും ലഭിക്കാത്തത് കണ്ണൂരിനെ ഞെട്ടിച്ചു. അപ്പീൽ നൽകി. ശേഷിച്ച പത്ത് മത്സരങ്ങളിൽ കോഴിക്കോടും കണ്ണൂരും ഏതാണ്ട് ഒപ്പത്തിനൊപ്പം മുന്നേറുന്നതിനിടെയാണ് നാടക മത്സരത്തിലെ അപ്പീൽ ഫലം ഇന്നലെ പുറത്തുവന്നത്. എ ഗ്രേഡിലൂടെ ലഭിച്ചത് 5 പോയിന്റ്. അതോടെ കോഴിക്കോടിനെ കടത്തിവെട്ടി കണ്ണൂർ ഒന്നാമത്.
അപ്പീലിലൂടെ ഉൾപ്പെടെ 802 പേരടങ്ങുന്ന കണ്ണൂർ സംഘമാണ് കൊല്ലത്തെത്തിയത്. 1997, 98, 2000 വർഷങ്ങളിലും കണ്ണൂർ കിരീടം സ്വന്തമാക്കിയിരുന്നു. 2000ൽ എറണാകുളവുമായി ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |