ന്യൂഡൽഹി: ലോക്‌സഭയിൽനിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്‌ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇന്നലെ രാവിലെ 10ന് മഹുവ ഹൗസ് നമ്പർ 9 ബി ടെലിഗ്രാഫ് ലെയ്ൻ ഒഴിഞ്ഞെന്ന് മഹുവയുടെ അഭിഭാഷകൻ അറിയിച്ചു. വസതി ഭവന നിർമ്മാണ നഗര കാര്യാലയ വകുപ്പിന് (ഡയറക്ടറേറ്റ് ഒഫ് എസ്റ്റേറ്റ് ഡി.ഒ.ഇ.) കൈമാറി. അധികൃതർ എത്തുന്നതിന് മുമ്പാണ് വസതി ഒഴിഞ്ഞതെന്നും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി.
പാർലമെന്റ് അംഗം എന്ന നിലയിലാണ് വസതി അനുവദിച്ചിരുന്നതെന്നും ആ പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട സ്ഥിതിക്ക് ഇനിയും അവിടെ തുടരാൻ മഹുവയ്ക്ക് അവകാശമില്ലെന്നുമാണ് ഡി.ഒ.ഇ പറയുന്നത്. ജനുവരി ഏഴിന് മുമ്പ് ഔദ്യോഗിക വസതി ഒഴിയണമെന്നായിരുന്നു നോട്ടീസ്. ഇതിനെതിരെ മഹുവ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും അത് തള്ളി. പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും നോട്ടീസ് അയച്ചത്. ബുധനാഴ്ച നോട്ടീസ് കൈപ്പറ്റിയ മഹുവ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസ് സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് നീക്കം. പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന ആരോപണത്തെത്തുടർന്നാണ് മഹുവയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |