മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ അനുകൂല കളമൊരുക്കാൻ കച്ചമുറുക്കി മുസ്‌ലി ലീഗും സി.പി.എമ്മും. മലപ്പുറത്ത് ഇളക്കമുണ്ടാക്കാനും പൊന്നാനി പിടിക്കാനും സി.പി.എം തുനിഞ്ഞിറങ്ങുമ്പോൾ പൊന്നാപുരം കോട്ടകൾ സംരക്ഷിക്കാനാണ് ലീഗിന്റെ പോരാട്ടം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലെ വോട്ട് വ്യത്യാസം ആറായിരമാണ്. മികച്ച സ്ഥാനാർത്ഥിയിലൂടെ അട്ടിമറി വിജയം എൽ.ഡി.എഫ് പ്രതീക്ഷിക്കുമ്പോൾ ഒരുലക്ഷത്തിൽ കുറഞ്ഞ ഭൂരിപക്ഷം യു.ഡി.എഫിന്റെ അജണ്ടയിലില്ല.
ലീഗ് പ്ളാൻ
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുവാർഡിൽ അഞ്ച് എന്ന തോതിൽ 10,000 കുടുംബ സദസുകൾ സംഘടിപ്പിക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. പാർലമെന്റ്, നിയമസഭാ മണ്ഡലം തലങ്ങളിൽ പ്രത്യേക മേൽനോട്ട സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
ഈ മാസം 26, 27 തീയതികളിൽ നിയോജക മണ്ഡലംതല യോഗങ്ങളും 28, 29 തീയതികളിൽ പഞ്ചായത്ത്, മുനിസിപ്പൽതല യോഗങ്ങളും ചേരും.
പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ ഗ്രാജ്വേറ്റ് ഗേൾസ് ഗാതറിംഗ് സംഘടിപ്പിക്കും.
പുതുതലമുറയെ ഒപ്പം നിറുത്തുന്നതിന് സോഷ്യൽ മീഡിയയെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ പ്രതിരോധവും പ്രതിഷേധവും ഉയർത്തി പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ 106 ഇടങ്ങളിൽ ഫെബ്രുവരി 10 മുതൽ 20 വരെ ജനകീയ പ്രതികരണ പദയാത്രകൾ സംഘടിപ്പിക്കും.
ഫെബ്രുവരി ആദ്യവാരം പഞ്ചായത്ത്, മുനിസിപ്പൽ വാർഷിക കൗൺസിൽ മീറ്റുകൾ നടത്തും.
എല്ലാം സജ്ജം
ബൂത്ത് തലം മുതൽ പാർലമെന്റ് മണ്ഡലം വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റികളുടെ രൂപീകരണം സി.പി.എം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട 3,000 പ്രവർത്തകർക്ക് സംഘടനാ പരിശീലനം നൽകി. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും കേന്ദ്ര സർക്കാരിന്റെ അവഗണനയും ഉയർത്തിക്കാട്ടാനും വിവിധ വിഷയങ്ങൾ കണക്കുകൾ സഹിതം കൃത്യമായി അവതരിപ്പിക്കാനുമാണ് പരിശീലനം. സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചാരണത്തിന് എല്ലാ ബൂത്തിലും കുറഞ്ഞത് ഒരു പ്രവർത്തകൻ എന്ന നിലയിൽ പരിശീലനം നൽകും.
സാധാരണത്തേക്കാൾ കവിഞ്ഞ് ഇത്തവണ പുതിയ വോട്ട് ചേർക്കാൻ കഴിഞ്ഞതായും സി.പി.എം വിലയിരുത്തുന്നു.
പൊന്നാനിയിൽ യു.ഡി.എഫ് വോട്ടിൽ വിള്ളലുണ്ടാക്കാൻ സാധിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിക്കായാണ് സി.പി.എമ്മിന്റെ നീക്കം.
നേതൃത്വത്തിന്റെ അനൗദ്യോഗിക ചർച്ചകളിൽ ചില പേരുകൾ ഇടംപിടിച്ചിട്ടുണ്ട്.
2014ൽ കോൺഗ്രസ് വിമതനായി മന്ത്രി വി.അബ്ദുറഹ്മാൻ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ 25,410 വോട്ടിനാണ് ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീറിനോട് പരാജയപ്പെട്ടത്.
ലീഗിന്റെ നിയോജക മണ്ഡലങ്ങളിൽ വി.അബ്ദുറഹ്മാന് വോട്ട് വിഹിതം കൂടിയപ്പോൾ ഇടത് എൽ.എൽ.എമാരുള്ള പൊന്നാനി, തവനൂർ, താനൂർ എന്നിവിടങ്ങളിൽ വോട്ട് കുറഞ്ഞു.
ഇത്തവണ സിറ്റിംഗ് മണ്ഡലങ്ങളിൽ വോട്ട് വിഹിതം ഉയർത്താൻ കൂടിയുള്ള പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യമേകാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |