രണ്ട് ദിവസത്തിനുള്ളിൽ രണ്ടാം ജയിൽ ശിക്ഷ
കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ ( തെഹ്‌രീക് - ഇ - ഇൻസാഫ് ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെതിരെയുള്ള നിയമക്കുരുക്ക് മുറുകുന്നു. പ്രധാനമന്ത്രിയായിരിക്കെ, വിദേശത്തുനിന്നുൾപ്പെടെ ലഭിച്ച ഉപഹാരങ്ങൾ കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്ന 'തോഷാഖാന അഴിമതി' കേസിൽ ഇമ്രാനും ഭാര്യ ബുഷ്റ ബീബിക്കും പ്രത്യേക കോടതി ഇന്നലെ 14 വർഷം കഠിന തടവ് വിധിച്ചു. ഇരുവർക്കും 10 വർഷം ഔദ്യോഗിക പദവികൾ വഹിക്കാനാകില്ലെന്ന് വിധിച്ച കോടതി, 150കോടി പാകിസ്ഥാനി രൂപ പിഴയും ചുമത്തി.വിധിക്ക് പിന്നാലെ ബുഷ്റ ഇന്നലെ അഡിയാല ജയിലിലെത്തി കീഴടങ്ങി.
രണ്ട് ദിവസത്തിനുള്ളിൽ ഇമ്രാന് ലഭിക്കുന്ന രണ്ടാമത്തെ ജയിൽ ശിക്ഷയാണിത്. ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിൽ ചൊവ്വാഴ്ച്ച 10 വർഷം തടവ് വിധിച്ചിരുന്നു. രണ്ട് വിധിക്കെതിരെയും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇമ്രാന്റെ അഭിഭാഷകർ അറിയിച്ചു. ഇമ്രാൻ കഴിഞ്ഞ ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിലാബാദ് ജയിലിലാണ്.
ഫെബ്രുവരി 8ന് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാനെതിരെ ശിക്ഷാവിധികൾ. തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഇമ്രാന് വിലക്കുണ്ട്.
കുറ്റം ഇങ്ങനെ
തോഷാഖാന - പാക് ഭരണാധികാരികൾക്ക് ലഭിക്കുന്ന ഉപഹാരങ്ങൾ സൂക്ഷിക്കുന്ന വകുപ്പ്
മൂല്യത്തിന്റെ നിശ്ചിത ശതമാനം കെട്ടിവച്ചാൽ ഇവ സ്വന്തമാക്കാം
ഇമ്രാൻ നിരവധി ആഡംബര വസ്തുക്കൾ കുറഞ്ഞ വിലക്ക് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും നികുതി വെട്ടിച്ചെന്നും ആരോപണം
സൗദി അറേബ്യൻ കിരീടാവകാശി സമ്മാനിച്ച 157 കോടി രൂപയുടെ ആഭരണ സെറ്റ് ഇമ്രാനും ബുഷ്റയും 90 ലക്ഷം രൂപയ്ക്ക് കൈവശപ്പെടുത്തി
ജയിലിൽ തന്നെ
തോഷാഖാന കേസിൽ ഇസ്ലാമാബാദ് വിചാരണക്കോടതി ഓഗസ്റ്റ് 5ന് ഇമ്രാന് മൂന്ന് വർഷം തടവ് വിധിച്ചിരുന്നു. അഞ്ച് വർഷം തിരഞ്ഞെടുപ്പിൽ മത്സര വിലക്കും ഏർപ്പെടുത്തി. ഓഗസ്റ്റ് 29ന് ഇസ്ലാമാബാദ് ഹൈക്കോടതി തടവ് റദ്ദാക്കി. മറ്റ് അഴിമതിക്കേസുകൾ കാരണം ഇമ്രാൻ അഡിയാല ജയിലിൽ തന്നെ തുടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |