തൃശൂർ: വനഗവേഷണ കേന്ദ്രത്തിന്റെ തൃശൂർ പാലപ്പിള്ളി ഫീൽഡ് റിസർച്ച് സെന്ററിലെ മുളങ്കാട്ടിൽ നിന്ന്, നശിച്ച സസ്യങ്ങളെ മണ്ണിൽ ലയിപ്പിച്ച് വളക്കൂറ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പുതിയ ഇനം ഫംഗസിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. ഇതിന് കേരള വനഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ.ശ്യാം വിശ്വനാഥിന്റെ പേര് ചേർത്ത് 'ട്രൈക്കോഗ്ലോസം ശ്യാം വിശ്വനാഥി"യെന്ന് പേരിട്ടു. വനഗവേഷണത്തിൽ അദ്ദേഹം നൽകിയ സംഭാവന പരിഗണിച്ചാണിത്.
ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്നതിലും വനത്തിന്റെ നിലനിൽപ്പിലും ട്രൈക്കോഗ്ലോസം സ്പീഷീസുകൾക്ക് നിർണായക പങ്കുണ്ട്. കണ്ടെത്തിയ ജിയോഗ്ലോസേസി (അസ്‌കോമൈക്കോട്ട) കുടുംബത്തിൽപ്പെട്ട ഇനത്തിന് ട്രൈകോഗ്ലോസം സെപ്റ്റാറ്റം എന്ന ഇനവുമായാണ് കൂടുതൽ സാദൃശ്യം. നിറത്തിലും വലിപ്പത്തിലും വിതാനത്തിലും തന്മാത്രകളിലും വ്യത്യാസമുണ്ട്. മാതൃകകൾ പീച്ചിയിലെ വനഗവേഷണ കേന്ദ്രം ഹെർബേറിയത്തിലുണ്ട്. പഠനം നെതർലാൻഡ്‌സിലെ നാഷണൽ ഹെർബേറിയം പ്രസിദ്ധീകരിക്കുന്ന 'പേഴ്‌സോണിയ മോളിക്യുലാർ ഫൈലോജെനി ആൻഡ് എവല്യൂഷൻ ഒഫ് ഫംഗി"യിൽ പ്രസിദ്ധീകരിച്ചു. വനഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് പാത്തോളജി വിഭാഗം ശാസ്ത്രജ്ഞരായ ഡോ.എസ്.മഹാദേവകുമാർ, ഡോ.ശംഭുകുമാർ, ഗവേഷക കെ.ടി.മുഫീദ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പ്ലാന്റ് സയൻസ് വിഭാഗം ഗവേഷകരായ ചലസാനി ദന്തേശ്വരി, വി.എസ്.ആർ.എൻ.ശർമ്മ തുടങ്ങിയവരാണ് പഠനം നടത്തിയത്.
ഭൂമിയിലെ രോമമുള്ള നാവുകൾ
കൂണിനോട് സാദൃശ്യമുള്ള ഇവയിൽ നിരവധി തന്തുക്കൾ കാണുന്നതിനാൽ 'ഭൂമിയിലെ രോമമുള്ള നാവുകൾ" എന്ന് അറിയപ്പെടുന്നു. കറുത്തതോ ഇരുണ്ടതോ തവിട്ട് നിറത്തിലോ ഉള്ള ഇവ സസ്യങ്ങളുടെ വേരുകളിലാണ് കാണപ്പെടുന്നത്. ആഗോളതലത്തിൽ 55 ട്രൈക്കോഗ്ലോസം ജനുസുകളെ ഇതുവരെ കണ്ടെത്തി. ഇതിൽ 21 എണ്ണം അംഗീകൃത സ്പീഷീസുകളാണ്. ഉഷ്ണമേഖലാ, മിതശീതോഷ്ണ വനങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്.
പശ്ചിമഘട്ടത്തിൽ നിരവധി ഫംഗസുകളുണ്ട്. പുതിയ ഇനത്തിന്റെ കണ്ടുപിടിത്തം വലിയ മുതൽക്കൂട്ടാണ്. ഇതിനെപ്പറ്റി കൂടുതൽ പഠനം നടക്കേണ്ടതുണ്ട്.
ഡോ. ശംഭുകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |