കാൻബെറ: ഒഴിവു സമയത്ത് ഫോൺ വിളിച്ച് ' പണി തരുന്ന ' മേലുദ്യോഗസ്ഥരെ ഇനി ഓസ്ട്രേലിയയിലെ തൊഴിലാളികൾക്ക് അവഗണിക്കാം. ജോലി സമയത്തിന് പുറത്ത് തങ്ങളുടെ മേലധികാരികളിൽ നിന്നുള്ള കോളുകളും സന്ദേശങ്ങളും അവഗണിക്കാൻ ജീവനക്കാർക്ക് അവകാശം നൽകുന്ന നിയമനിർമ്മാണം അവതരിപ്പിക്കാൻ ഓസ്‌ട്രേലിയ ഒരുങ്ങുന്നു.
ബില്ലിന് ഭൂരിപക്ഷം സെനറ്റർമാരുടെയും പിന്തുണ ലഭിച്ചതായി ലേബർ പാർട്ടി അറിയിച്ചു.
അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന നിർദ്ദിഷ്ട ബിൽ അനുസരിച്ച്, ജോലി സമയത്തിന് പുറത്ത് തൊഴിൽ ദാതാവ് തങ്ങളെ അനാവശ്യമായി ഫോൺ വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നതായി തോന്നുന്ന ജീവനക്കാർക്ക് ആദ്യം തൊഴിലുടമയോട് തന്നെ പ്രശ്നം ഉന്നയിക്കാം. പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ കേസ് കൊടുക്കാം. കേസിൽ തൊഴിലുടമ പരാജയപ്പെട്ടാൽ പിഴ ഈടാക്കേണ്ടി വരും.
ഈ മാറ്റങ്ങൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ആരോഗ്യകരമായ തൊഴിൽ - ജീവിത സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. പ്രതിപക്ഷവും ബില്ലിനെ അനുകൂലിക്കുന്നു.
ജീവനക്കാർക്ക് 24 മണിക്കൂർ ജോലി ചെയ്യുന്നതിന്റെ ശമ്പളം നൽകുന്നില്ലെന്നും അതിനാൽ ജോലി സമയത്തിന് പുറത്ത് അവരെ വിളിച്ച് ബുദ്ധിമുട്ടിക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി,
നിലവിൽ, ഫ്രാൻസ്, സ്‌പെയ്ൻ, യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജോലി സമയത്തിന് പുറത്ത് ഔദ്യോഗിക ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാനും ഇ-മെയിലുകൾക്ക് മറുപടി നൽകാതിരിക്കാനുമുള്ള അവകാശം ജീവനക്കാർക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |