കീർത്തിചക്രയ‌്ക്ക് മുമ്പ് തന്നെ മലയാള സിനിമയ‌്ക്ക് പരിചിതനാണ് മേജർ രവി. പരസ്യചിത്രങ്ങളിലൂടെ പ്രിയദർശന്റെ സംവിധാന സഹായിയായി എത്തിയ മേജർ രവി തുടർന്ന് പ്രണവ് മോഹൻലാലിനെ നായകനാക്കി പുനർജനി എന്ന ചിത്രം സംവിധാനം ചെയ‌്തു. ചിത്രത്തിലെ അഭിനയത്തിന് പ്രണവിന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയ‌്ക്കുള്ളിലെ തന്റെ സൗഹൃദങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് മേജർ.
മേജർ രവിയുടെ വാക്കുകൾ-
''പ്രിയദർശൻ എന്നുപറയുന്ന എന്റെ ഗുരുനാഥനുമായി പലതവണ എനിക്ക് ഉടക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അത് ഞങ്ങൾ തമ്മിൽ മാത്രമാണ്. മൂന്നാമതൊരാൾ വന്ന് പ്രിയദർശൻ ശരിയല്ല എന്ന് എന്നോട് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. അതെന്റെ അധികാരമാണ്. പല കാര്യങ്ങളിലും പ്രിയേട്ടൻ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് ബോദ്ധ്യം വന്നാൽ ഞാൻ അത് ന്യായീകരിക്കാൻ നിൽക്കില്ല.
സുചിത്ര മോഹൻലാലുമായും ലിസിയുമായും ഉണ്ടായിരുന്നത് വളരെ വലിയ സഹോദര ബന്ധമായിരുന്നു. കീർത്തിചക്ര എന്ന സിനിമ ചെയ്യുന്ന സമയത്ത് ഒരിക്കലും മറക്കാത്ത വ്യക്തികളാണ് ഇരുവരും. ലിസിയായിരുന്നു കൂടുതൽ ഇൻവോൾവ് ചെയ‌്തത്. സിനിമയുടെ ഷൂട്ടിംഗ് ഒരുദിവസം ബാക്കി നിൽക്കെ എനിക്ക് ചിക്കുൻ ഗുനിയ പിടിപെട്ടു. അതിനിടെ തന്നെ കീർത്തിചക്രയുമായി ബന്ധപ്പെട്ട് പല നെഗറ്റീവ് റിപ്പോർട്ടുകളും ചിലർ പറഞ്ഞുപരത്തി. ലാലിനെ പോലും തെറ്റിദ്ധരിപ്പിച്ചു. ലിസിക്ക് സിനിമയെ കുറിച്ച് അറിയാവുന്നുള്ളതുകൊണ്ടുതന്നെ എന്നെ വിളിച്ച് സാന്ത്വനിപ്പിക്കുമായിരുന്നു. ഒരുപാട് കെയർ ലിസി എനിക്ക് തന്നിരുന്നു. പക്ഷേ ഇന്ന് അവർക്ക് ചില തെറ്റിദ്ധാരണകൾ ഞാനുമായിട്ടുണ്ട്. എന്നെങ്കിലും ഒരു അവസരം കിട്ടുമ്പോൾ ആ തെറ്റിദ്ധാരണയ‌്ക്ക് പിന്നിൽ ഞാൻ ആയിരുന്നില്ലെന്ന് അറിയിക്കും''.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |