ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായത് കേന്ദ്രസർക്കാരിനെ പാടെ നിരാശപ്പെടുത്തുന്ന വിധിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് ബി.ജെ.പിക്കെതിരെ പ്രയോഗിക്കാൻ ലഭിച്ച അപ്രതീക്ഷിത ആയുധവുമായി.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്ക് പണം സംഭാവന ചെയ്യാൻ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് തിരഞ്ഞെടുപ്പ് ബോണ്ട് . 2017ൽ രാജ്യസഭയുടെ അംഗീകാരമില്ലാതെ പാസാക്കാൻ ധനകാര്യ ബില്ലായാണ് അവതരിപ്പിച്ചതും നിയമമാക്കിയതും. തിരഞ്ഞെടുപ്പിലെ കള്ളപ്പണ ഒഴുക്ക് നിയന്ത്രിക്കാനെന്ന പേരിലായിരുന്നു നടപ്പാക്കിയത്. എന്നാൽ ഭരണപക്ഷമായ ബി.ജെ.പിക്ക് പണമുണ്ടാക്കാനാണെന്ന് ആരോപണമുയർന്നു. ഇതു ശരിവയ്ക്കും വിധം സംഭവനയുടെ സിംഹഭാഗവും വന്നുചേർന്നതും ബി.ജെ.പിക്കാണ്.
മറ്റ് ദേശീയ പാർട്ടികൾക്ക് എല്ലാം കൂടി ലഭിച്ചതിന്റെ പതിന്മടങ്ങ് ഫണ്ട് ഇതുവഴി ബി.ജെ.പിയിലേക്ക് ഒഴുകിയെന്ന് സന്നദ്ധ സംഘടനായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) കണക്കുകൾ വെളിപ്പെടുത്തിയിരുന്നു.
ബോണ്ട് വഴി ലഭിച്ചത്
2022-2023ൽ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭവന വച്ചു മാത്രം തിരഞ്ഞെടുപ്പ് ബോണ്ട് വഴി പാർട്ടികൾക്ക് ലഭിച്ചത് 850.438 കോടി. ഇതിൽ 719.856 കോടിയും ബി.ജെ.പിക്കാണ്. കോൺഗ്രസിന് 79.92 കോടി രൂപയും ആംആദ്മിക്ക് 37 കോടി രൂപയും എൻ.പി.പിക്ക് 7.4 കോടി രൂപയും സി.പി.എമ്മിന് 6 കോടിയും ലഭിച്ചു. ബി.എസ്.പി 20,000 രൂപയ്ക്ക് മുകളിൽ സംഭാവന സ്വീകരിച്ചിട്ടില്ല. (2021-22 കാലയളവിൽ ബി.ജെ.പിക്ക് ലഭിച്ചത് 614.626 കോടി.)
2022-23ൽ കോർപ്പറേറ്റ്/ബിസിനസ് മേഖല നൽകിയ ദേശീയ പാർട്ടികൾക്കുള്ള സംഭാവന 680.495 കോടി. ഇതിൽ ബി.ജെ.പിക്ക് 610.491 കോടി ലഭിച്ചു. കോൺഗ്രസിന് ലഭിച്ചത് 55.625 കോടി മാത്രം. മറ്റു പാർട്ടികൾക്കെല്ലാം കൂടി 70.004 കോടി. കോർപ്പറേറ്റ് സംഭാവനകളുടെ 90 ശതമാനവും ബി.ജെ.പിക്ക്.
കോടികൾ വാരിക്കൊടുത്ത
'അജ്ഞാതർ' വെളിച്ചത്താവും
എം.പി. പ്രദീപ്കുമാർ
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്ന മാർച്ച് പകുതിയോടെ, രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകിയ കോർപ്പറേറ്രുകളുടെയുൾപ്പെടെ വിവരങ്ങൾ പരസ്യമാകും. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മാർച്ച് ആറിനകം കൈമാറുന്ന തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ 13ഓടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി വിധി.
ഓരോ രാഷ്ട്രീയ പാർട്ടിക്കും തിരഞ്ഞെടുപ്പ് ബോണ്ട് മുഖേന ലഭിച്ച കണക്ക് അക്കമിട്ട് നിരത്തേണ്ടി വരും. ബോണ്ട് വാങ്ങിയവരുടെ പേരും തുകയും പുറത്തുവരും. ബോണ്ട് വഴിയുള്ള സംഭാവനകൾക്ക് ദുരൂഹ സ്വഭാവമുണ്ടെന്നും, സുതാര്യതയില്ലെന്നും പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആരോപണമുന്നയിക്കുന്നുണ്ട്. അതേസമയം, ഫണ്ടിംഗ് വിവരങ്ങൾ പുറത്തുവരുന്നത് ഭരണപക്ഷത്തിന് മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾക്കും വിനയാകും. പാർട്ടികളും വമ്പൻമാരുമായുള്ള ബന്ധമാണ് സംഭാവന വിവരം പുറത്താകുന്നതോടെ പൊതുസമൂഹത്തിനു മുന്നിലെത്തുന്നത്. അതും പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്.
ഏകപക്ഷീയ നിയമ
ഭേദഗതികളും റദ്ദാക്കി
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ട് യാഥാർത്ഥ്യമാക്കാൻ ആദായനികുതി നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവയിൽ വരുത്തിയ ഭേദഗതികൾ ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചതും കേന്ദ്രസർക്കാരിന് തിരിച്ചടിയാണ്. ബോണ്ട് വഴി ലഭിക്കുന്ന സംഭാവനയുടെ രേഖകൾ സൂക്ഷിക്കുന്നതിൽ നിന്ന് ഇളവ് നേടാനായിരുന്നു ആദായനികുതി നിയമത്തിലെ ഭേദഗതി.
ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതി, സംഭാവനകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് പാർട്ടികളെ പരിരക്ഷിക്കുന്നതായിരുന്നു. ഭേദഗതിക്ക് മുൻപുള്ള കമ്പനീസ് ആക്ടിലെ 182ാം വകുപ്പ് പ്രകാരം കോർപ്പറേറ്റുൾക്ക് ലാഭത്തിന്റെ നിശ്ചിത ശതമാനത്തിൽ നിന്ന് സംഭാവന നൽകനേ അനുമതി നൽകിയിരുന്നുള്ളൂ. എന്നാൽ, 2017ലെ ഫൈനാൻസ് നിയമത്തോടെ കോർപ്പറേറ്റുകളുടെ സംഭാവന അജ്ഞാത ഇടപാടായി. കമ്പനിയുടെ ലാഭ നഷ്ട അക്കൗണ്ടിൽ രാഷ്ട്രീയ പാർട്ടികളുടെ പേര് വയ്ക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ഇത് ഏകപക്ഷീയ നടപടികളാണെന്നാണ് സുപ്രീംകോടതി ഇന്നലെ വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |