ന്യൂഡല്‍ഹി: സീറ്റ് വിഭജന ചര്‍ച്ചകളില്‍ വഴിമുട്ടി നിന്ന സമാജ്‌വാദി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യം യുപിയില്‍ ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായി. എസ്.പി മുന്നോട്ടുവെച്ച 17 സീറ്റെന്ന ഓഫര്‍ കോണ്‍ഗ്രസ് അംഗീകരിച്ചു. ചില മണ്ഡലങ്ങളിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യ മുന്നണിയില്‍ സീറ്റ് വിഭജനത്തിന് തയ്യാറല്ലെന്ന നിലപാട് കഴിഞ്ഞ ദിവസം എസ്.പി സ്വീകരിച്ചിരുന്നു.
കോണ്‍ഗ്രസിന് 17 സീറ്റ് നല്‍കാമെന്നാണ് എസ്.പിയുടെ ഉറപ്പ് . ഇതോടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുക്കാനുള്ള തടസ്സം മാറി. സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം നിലനിന്ന സമയത്ത് രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷ് അറിയിച്ചിരുന്നു.
80 സീറ്റുകളുള്ള യു.പിയില്‍ 63 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ. 11 സീറ്റുകളാണ് കോണ്‍ഗ്രസിനായി എസ്.പി ആദ്യം മാറ്റിവെച്ചിരുന്നത്. ആര്‍.എല്‍.ഡി പാര്‍ട്ടി എന്‍.ഡി.എയിലേക്ക് പോയതോടെ ഇവര്‍ക്കായി മാറ്റിവെച്ച ആറ് സീറ്റ് കൂടി കോണ്‍ഗ്രസിന് നല്‍കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
സംസ്ഥാനത്ത് മുമ്പ് മത്സരിച്ചിരുന്ന 21 സീറ്റുകള്‍ക്ക് പുറമേ മൂന്ന് പുതിയ സീറ്റുകള്‍ കൂടി ചേര്‍ത്ത് 24 സീറ്റുകളാണ് ഇത്തവണ എസ്.പിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.
തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇടപെട്ട് അഖിലേഷ് യാദവിനെ അനുനയിപ്പിക്കുകയും തുടര്‍ന്ന് 17 സീറ്റെന്ന ഓഫര്‍ അംഗീകരിക്കുന്നതായി അറിയിക്കുകയുമായിരുന്നു.
80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപി തേരോട്ടമായിരുന്നു. 2014ല്‍ 71 സീറ്റുകളുമായി തിളങ്ങിയപ്പോള്‍ 2019ല്‍ സംസ്ഥാനത്ത് നിന്ന് ബിജെപിയുടെ നേട്ടം 62 സീറ്റുകളായി കുറഞ്ഞിരുന്നു. യുപിയിലെ വിജയത്തിന്റെ ബലത്തില്‍ അധികാരത്തിലെത്തിയ ബിജെപി ഇത്തവണ യുപിയിലെ തോല്‍വി കാരണം പുറത്തേക്ക് പോകുമെന്ന് എസ്.പി നേതൃത്വം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |