ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ പരിഹാര നിർദ്ദേശങ്ങൾ തള്ളിയതിന് പിന്നാലെ കർഷക സംഘടനകൾ പുനരാംരംഭിച്ച ഡൽഹി ചലോ പ്രക്ഷോഭത്തിൽ വൻസംഘർഷം. സമരക്കാരും ഹരിയാന പൊലീസും ഏറ്രുമുട്ടി.ടിയർ ഗ്യാസ് പ്രയോഗത്തിനിടെ തലയ്ക്ക് പരിക്കേറ്റ യുവ കർഷകൻ ശുഭ്കരൺ സിംഗ് (23) കൊല്ലപ്പെട്ടു.പൊലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കർഷക നേതാക്കൾ ആരോപിച്ചെങ്കിലും ഹരിയാന പൊലീസ് നിഷേധിച്ചു. 16 കർഷകർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പ്രക്ഷോഭം രണ്ടു ദിവസത്തേക്ക് നിറുത്തിവച്ചു.
പ്രതിഷേധക്കാർ വടികളും ഗദകളും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പൊലീസ് ആരോപിച്ചു. 12 പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു.
ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് കണ്ണീർവാതക ഷെല്ലുകൾ സമരക്കാർക്ക് നേരെ പ്രയോഗിച്ചത്. ഗ്രനേഡുകൾ ഉപയോഗിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ഹരിയാന - പഞ്ചാബ് അതിർത്തിയിലെ ശംഭു ബോർഡറിലും ഖനൗരി ബോർഡറിലുമാണ് ഏറ്റുമുട്ടലുണ്ടായത്.
ആയിരകണക്കിന് കർഷകർ ഹരിയാന - പഞ്ചാബ് അതിർത്തിയിൽ തുടരുകയാണ്. കർഷക നേതാക്കൾ ഇന്ന് വിഷയം ചർച്ച ചെയ്യും.
ഖനൗരി ബോർഡറിൽ നിന്ന് പഞ്ചാബ് സ്വദേശിയായ പ്രീത് എന്ന കർഷകനെ പൊലീസ് തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ടുകൾ ഹരിയാന പൊലീസ് നിഷേധിച്ചു. സംഘർഷത്തിൽ പരിക്കേറ്റ പ്രീത് ഹരിയാന റോത്തക്കിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തെന്നും വ്യക്തമാക്കി. തൊഹാന ബോർഡറിൽ ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്പെക്ടർ വിജയ് കുമാർ ആരോഗ്യനില മോശമായതിനെ തുടർന്ന് മരിച്ചു. സമരക്കാർ ഹൈഡ്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും അടക്കം ഹരിയാന - പഞ്ചാബ് അതിർത്തിയിൽ എത്തിച്ചിരുന്നു. ഇത് തടയണമെന്ന് ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടു.
ചർച്ചയ്ക്ക് വീണ്ടും ക്ഷണം
കർഷക നേതാക്കളെ അഞ്ചാംവട്ട സമവായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ ക്ഷണിച്ചു. കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ടയാണ് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടത്. ചില വിളകൾക്ക് മാത്രം ഉപാധികളോടെ താങ്ങുവില ഉറപ്പാക്കാമെന്ന കേന്ദ്രനിർദ്ദേശം കർഷക സംഘടനകൾ തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |