കൊച്ചി: നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ചാറ്റ്ജി.പി.ടി മാതൃകയിലുള്ള സേവനമായ ഹനൂമാൻ മാർച്ചിൽ വിപണിയിലെത്തും. കേന്ദ്ര സർക്കാരും റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും രാജ്യത്തെ മുൻനിര സാങ്കേതിക സ്ഥാപനങ്ങളുമായി ചേർന്ന് രൂപീകരിച്ച ഭാരത്ജി.പി.ടിയാണ് പുതിയ സംവിധാനത്തിന്റെ പിന്നണിയിൽ. നിർമ്മിത ബുദ്ധിയുടെ വിപണിയിൽ ഇന്ത്യയുടെ വിപണി പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹിന്ദി ഉൾപ്പെടെ വിവിധ പ്രദേശിക ഭാഷകളിൽ വലിയ സമസ്യകൾക്ക് ഉത്തരം നേടാൻ സഹായിക്കുന്ന ഹനൂമാന്റെ മാതൃക കഴിഞ്ഞ ദിവസം മുംബയിൽ അവതരിപ്പിച്ചു. ആദ്യഘട്ടത്തിൽ ആരോഗ്യ സേവനം, വിദ്യാഭ്യാസം, ധനകാര്യം, ഗവേണൻസ് എന്നീ മേഖലകളിൽ ഉപഭോക്താക്കൾക്ക് 11 ഇന്ത്യൻ ഭാഷകളിൽ ഹാനൂമാനിലൂടെ സംവദിക്കാനാകും. സംഭാഷണങ്ങളെ എഴുത്ത് രൂപത്തിലേക്ക് അതിവേഗം മാറ്റാനും സാദ്ധ്യമാകുമെന്ന് ഭാരത്ജി.പി.ടി അവകാശപ്പെടുന്നു. പൂർണമായും പ്രവർത്തന സജ്ജമാകുമ്പോൾ 22 പ്രാദേശിക ഭാഷകളിൽ സേവനങ്ങൾ ലഭ്യമാകും. ഇതോടൊപ്പം സംഭാഷണങ്ങളെ വീഡിയോകളാക്കി മാറ്റാനും കഴിയും.
ഓപ്പൺ സോഴ്സിൽ ലഭ്യമാകുന്നതിനാൽ ഡെവലപ്പർമാർക്കും ഗവേഷകർക്കും പ്രയോജനപ്പെടുത്താം.
നിർമ്മാണ പങ്കാളികൾ
റിലയൻസ് ജിയോയും ഐ.ഐ.ടി ബോംബെ ഉൾപ്പെടെയുള്ള മുൻനിര സാങ്കേതികവിദ്യാ സ്ഥാപനങ്ങളും കേന്ദ്ര സർക്കാരും സംയുക്തമായാണ് ഹനൂമാൻ വികസിപ്പിച്ചത്. ലോകത്താദ്യമായാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ സേവനം വികസിപ്പിക്കുന്നത്.
നിരവധി ഇന്ത്യൻ കമ്പനികൾ നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ സേവനങ്ങൾ ഇറക്കിയിട്ടുണ്ടെങ്കിലും ഹനൂമാൻ വ്യത്യസ്ത മാതൃകയാണ്.
ഗണേഷ് രാമകൃഷ്ണൻ
ചെയർ
ഐ.ഐ.ടി ബോംബെ
ചാറ്റ്ജി.പി.ടി
ഓപ്പൺഎഐ എന്ന അമേരിക്കൻ കമ്പനി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ചാറ്റ്ജി.പി.ടി. നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് വിവരങ്ങൾ അതിവേഗം അറിയാനും നിശ്ചിത ഫോർമാറ്റിലും വലിപ്പത്തിലും ഫോന്റിലും ടെക്സ്റ്റുകൾ തയ്യാറാക്കാനും ഇതിലൂടെ അവസരം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |