സി ആൻഡ് എഫ് ഏജൻസി ഉദ്ഘാടനം ഇന്ന്
ആലപ്പുഴ : വിപണന ശൃംഖല വിപുലീകരിക്കാനായി പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി ) എറണാകുളം പരിമൾ അസോസിയേറ്റ്‌സുമായി ചേർന്ന് സി ആൻഡ് എഫ് ഏജൻസി ആരംഭിക്കും. പ്രാഥമിക, കുടുംബ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലേക്കും സഹകരണ സ്ഥാപനങ്ങളിലേക്കുമുള്ള അവശ്യമരുന്നുകൾ എത്തിക്കാനാണ് ലക്ഷ്യം.
തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന ഫണ്ട് ഉപയോഗിച്ച് കെ.എസ്.ഡി.പി.യിൽ നിന്ന് നേരിട്ട് മരുന്നുകൾ വാങ്ങാനാകും. പ്രതിമാസം ഒരു കോടി രൂപയുടെ മരുന്ന് വിതരണമാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് കെ.എസ്.ഡി.പിയുടെ മരുന്ന് വിതരണം ചെയ്യുന്നത്. 2018 മുതൽ തുടർച്ചയായി ലാഭത്തിലാണ് കെ.എസ്.ഡി.പി പ്രവർത്തിക്കുന്നത്.
ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി പി.രാജീവ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
നിലവിലുള്ള പ്ളാന്റുകൾ
ബീറ്റാലാക്ടം പ്ലാന്റ്, ബീറ്റാലാക്ടം ഇൻജക്ഷൻ പ്ലാന്റ്, നോൺ ബീറ്റാലാക്ടം പ്ലാന്റ്
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഉത്പാദനം : 55 ഇനം മരുന്നുകൾ
നടപ്പു സാമ്പത്തിക വർഷത്തെ ഉത്പാദനം : 92 ഇനം അവശ്യ മരുന്നുകൾ
നടപ്പുവർഷം വിറ്റുവരവ് : 100 കോടി കവിഞ്ഞു
പുതിയ പ്ളാന്റുകൾ
നോൺ ബീറ്റാലാക്ടം ഇൻജക്ഷൻ (എൽ.വി.പി, എസ്.വി.പി, ഒഫ്ത്താൽമിസ്) പ്ലാന്റിൽ അടുത്ത സാമ്പത്തികവർഷം ഉത്പാദനം തുടങ്ങും. കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ നിർമ്മിക്കുന്നതിനുള്ള ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണം പുരോഗമിക്കുന്നു.
"കെ.എസ്.ഡി.പിയുടെ മരുന്നുകളുടെ ബ്രാന്റ് രജിസ്റ്റർ ചെയ്ത് സ്വകാര്യ വിതരണശാലകൾ വഴി ലഭ്യമാക്കും. കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാക്കി വിപണിയിലെ വിലക്കയറ്റം തടയാനാകും- സി.ബി.ചന്ദ്രബാബു, ചെയർമാൻ
പുതിയ പദ്ധതി അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ടെണ്ടർ ഇല്ലാതെ മരുന്ന് കെ.എസ്.ഡി.പിയിൽ നിന്ന് വാങ്ങാനാകും.
-ഇ.എ സുബ്രമണ്യൻ, മാനേജിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |