ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ തവണ സംസ്ഥാനം ഭരിച്ച ബിജെപി സര്‍ക്കാരിനെതിരെ 40 ശതമാനം കമ്മീഷന്‍ എന്ന ആരോപണം ഉന്നയിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
മാര്‍ച്ച് 28 ന് പ്രത്യേക എംപി/എംഎല്‍എ കോടതിയില്‍ നേതാക്കള്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ ലീഗല്‍ യൂണിറ്റിലെ അഭിഭാഷകനായ വിനോദ് കുമാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് ബിജെപിക്കെതിരെ കമ്മീഷന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബിജെപി സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരാണെന്ന ആരോപണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ക്യാമ്പയിന്‍ ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചത്.
'40 ശതമാനം സര്‍ക്കാര്‍' എന്ന വെബ്‌സൈറ്റിലേക്ക് എത്തുന്ന രീതിയിലായിരുന്നു പോസ്റ്ററുകളിലെ ക്യുആര്‍ കോഡ്. 40 ശതമാനം കമ്മീഷന്‍ ആരോപണങ്ങളില്‍ ആറാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്ന് മാസത്തിന് ശേഷം, മുന്‍ ബിജെപി സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞയാഴ്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും 40 ശതമാനത്തിന് പകരം കോണ്‍ഗ്രസ് ഭരണം 50 ശതമാനം കമ്മീഷനുകള്‍ വാങ്ങുകയും ചെയ്തുവെന്ന് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |