അച്ഛൻ സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത,അമ്മ ദീപ്തി പിള്ളെ ശിവൻ നിർമ്മിച്ച ഒഴുകി ഒഴുകി ഒഴുകി എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് തിരുവനന്തപുരം ശ്രീകാര്യം ലയോള സ്കൂൾ ഒൻപതാംക്ളാസ് വിദ്യാർത്ഥി സിദ്ധാൻഷു സഞ്ജീവ് ശിവൻ വെള്ളിത്തിരയിലേക്ക് പ്രവേശിച്ചത്. സഞ്ജീവ് ശിവന്റെ മൂത്ത സഹോദരനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ മകൻ സർവ്വജിത്ത് സന്തോഷ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധാൻഷുവിന്റെ അഭിനയ അരങ്ങേറ്രം. അഭിനയം ഏറെ ഇഷ്ടപ്പെടുന്ന സിദ്ധാർഷു സ്കൂൾ നാടകത്തിൽ സജീവമാണ്. ലോകസിനിമകളുടെ കടുത്ത ആരാധകൻ. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ആദ്യം പറയുന്നത് മുത്തച്ഛനും അകലാത്തിൽ വിട പറഞ്ഞ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവനോടായിരുന്നു.
കുട്ടികളുടെ കഥ ചെയ്യാൻ സഞ്ജീവിനോട് ശിവൻ പറഞ്ഞു. അച്ഛന്റെ ആഗ്രഹം സഞ്ജീവിന്റെ മനസിൽ കിടന്നു. എല്ലാ സീനും സഞ്ജീവിന്റെ മുൻപിൽ അഭിനയിച്ചു കാണിച്ചശേഷമായിരുന്നു സിദ്ധാൻഷു ക്യാമറയുടെ മുൻപിലേക്ക് എത്തുന്നത്.നീന്തലും കുട്ടനാടൻ ജീവിത രീതിയും പഠിക്കുകയും ചെയ്തു.
25 ദിവസത്തെ ചിത്രീകരണം 14 ദിവസം കൊണ്ടു പൂർത്തിയായതിന്റെ ക്രെഡിറ്ര് മകന് സഞ്ജീവ് നൽകുന്നു.തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. മാർച്ച് ഒന്നിന് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുമ്പോൾ സാന്നിദ്ധ്യം അറിയിക്കാൻ സിദ്ധാൻഷു ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |