മണ്ണാർക്കാട്: ഒരുലക്ഷത്തോളം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ ചെമ്പ്രശ്ശേരി മാഞ്ചേരി ബഷീർ (53) ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. മണ്ണാർക്കാട് കുമരംപുത്തൂർ ഭാഗത്തേക്ക് കള്ളനോട്ട് കൈമാറ്റം ചെയ്യുന്നതിനായി കൊണ്ട് വന്നിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് പൊലീസ് കുമരംപുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കള്ളനോട്ടുകളുമായി വന്ന പാണ്ടിക്കാട് സ്വദേശി റാഫേൽ, മലപ്പുറം പൂരൂർ സ്വദേശി ഫൈസൽ എന്നിവരെ വ്യാഴാഴ്ച പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് നോട്ട് നൽകിയത് ബഷീറാണെന്ന വിവരവും ലഭിച്ചു. തുടർന്ന് ബഷീറിനെ പാണ്ടിക്കാടുള്ള വീട്ടിൽ നിന്ന് മണ്ണാർക്കാട് ഇൻസ്‌പെക്ടർ ഇ.ആർ.ബൈജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഉണ്ണി, സിവിൽ പൊലീസ് ഓഫീസർ റംഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് കുമാർ, മുബാറക്ക് അലി, അഷ്റഫ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. 2020-ൽ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട് കേസും, വ്യാജ ആർ.സി.ബുക്ക് നിർമ്മിച്ച് പണയം വെച്ചതിന് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസും ബഷീറിനെതിരെയുണ്ടെന്ന് ഇൻസ്‌പെക്ടർ ഇ.ആർ.ബൈജു പറഞ്ഞു. ആർക്കുവേണ്ടിയാണ് കള്ളനോട്ട് കൊണ്ട് വന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |