ന്യൂഡൽഹി: മൂന്ന് വർഷം കൊണ്ട് 2,000 കോടി രൂപ സമ്പാദിച്ച മയക്കുമരുന്ന് സംഘത്തിന്റെ മുഖ്യ സൂത്രധാരൻ തമിഴ് സിനിമാ നിർമ്മാതാവ്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും ചേർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് പേർ അറസ്റ്റിലായി. ഇവരുടെ കെെയിൽ നിന്ന് കോടികൾ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളാണ് കണ്ടെത്തിയത്.
ഇന്ത്യയിൽ നിന്ന് കോക്കനട്ട് പൗഡറിലോ ഹെൽത്ത് മിക്‌സുകളിലോ ഒളിപ്പിച്ച് ഡ്യൂഡോഫെഡ്രിൻ ( സിന്തറ്റിക് മരുന്നായ മെത്താംഫെറ്റാമൈൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രധാന രാസവസ്തു) വലിയ അളവിൽ രാജ്യങ്ങളിലേക്ക് അയക്കുന്നതായി ന്യൂസിലാൻഡ്, ഓസ്ട്രേലിയൻ കസ്റ്റംസ് ഇന്ത്യൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ അറിയിച്ചിരുന്നു.
ഡൽഹിയിൽ നിന്നാണ് ഇത്തരം ചരക്കുകൾ അയയ്ക്കുന്നതെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചു. ഇതിനെത്തുടർന്ന് ഡൽഹി പാെലീസ് സ്പെഷ്യൽ സെല്ലിന്റെയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യുറോയുടെയും സംയുക്ത സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. നാല് മാസത്തിന്റെ അന്വേഷണത്തിന് ശേഷമാണ് ഓസ്ട്രേലിയയിലേക്ക് മറ്റൊരു ചരക്ക് അയയ്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പിടികൂടിയത്.
മയക്കുമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരൻ ഒരു തമിഴ് സിനിമാ നിർമ്മാതാവാണെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോ ഗ്രാം സ്യൂഡോഫെഡ്റിൻ അടങ്ങിയ 45 ചരക്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അയച്ചതായി ചോദ്യം ചെയ്യലിൽ പിടിയിലായ പ്രതികൾ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |