കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനിലേക്ക് മെട്രോ ട്രെയിനുകൾ കുതിക്കാൻ ഇനി ഏറെ നാൾ കാത്തിരിക്കേണ്ട. കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് ഓടിത്തുടങ്ങാൻ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ട് കൂടി മതിയെന്നിരിക്കെ ഉദ്ഘാടനം ഉടൻ ഉണ്ടായേക്കും. 27ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടകനാകാനുള്ള സാദ്ധ്യത പരിശോധിക്കുകയാണ് മെട്രോ അധികൃതർ. 2017ൽ പാലാരിവട്ടം വരെയുള്ള റീച്ച് ഉദ്ഘാടനവും പിന്നീട് 2022ൽ പേട്ടയിൽ നിന്ന് എസ്.എൻ ജംഗ്ഷനിലേക്ക് ദീർഘിപ്പിച്ച പാതയും ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്നു.
പരിശോധന പൂർത്തിയായതോടെ സർവീസ് ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തൃപ്പൂണിത്തുറയിൽ യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ, സിസ്റ്റം, സിഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവ വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ കമ്മിഷണർ അനന്ദ്.എം. ചൗധരിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ റൂട്ടിൽ വിവിധ ഘട്ടങ്ങളിലായി പരീക്ഷണയോട്ടം നടക്കുന്നുണ്ട്.
ഇനി ആലുവ- തൃപ്പൂണിത്തുറ...
2013 ജൂണിൽ നിർമ്മാണം ആരംഭിച്ച കൊച്ചി മെട്രോയുടെ ആദ്യ റീച്ച് ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു. 13.4 കിലോമീറ്ററിലായി 11 സ്റ്റേഷനുകളോടെയാണ് 2017ൽ മെട്രോ സർവീസ് ആരംഭിച്ചത്. പിന്നീട് പാലാരിവട്ടത്ത് നിന്ന് മഹാരാജാസിലേക്കും അവിടെ നിന്ന് തൈക്കൂടത്തേക്കും ഒടുവിൽ എസ്.എൻ ജംഗ്ഷനിലേക്കുമെത്തി.
രണ്ടാം ഘട്ടം: പിങ്ക് ലൈൻ
കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടമായ പിങ്ക്ലൈന്റെ നിർമ്മാണത്തിനു മുന്നോടിയായുള്ള പ്രാരംഭനടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു. കാക്കനാട്ടേക്കുള്ള റോഡ് വീതികൂട്ടി ടാറിംഗും ആരംഭിച്ചു. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടത്തിന് 1957.05കോടിയാണ് കണക്കാക്കുന്നത്.
തൃപ്പൂണിത്തുറ സ്റ്റേഷൻ
1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണം.
40,000 ചതുരശ്ര അടി വാടകയ്ക്ക് നൽകും.
ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകൾ
28.125 കിലോമീറ്റർ ദൈർഘ്യം
22 സ്റ്റേഷനുകളോടെ ആലുവ- പേട്ട റീച്ചിന് മുടക്ക്- 5,181.79 കോടി
മൂന്നാം ഘട്ടമായി പരിഗണിക്കപ്പെടുന്നത്- ആലുവയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |