കറാച്ചി: 2020 മേയിൽ 101 പേരുടെ ജീവനെടുത്ത പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ( പി.ഐ.എ ) അപകടത്തിന് കാരണം മാനുഷിക പിഴവെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരുടെയും വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലാഹോറിലെ അല്ലാമ ഇക്ബാൽ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം കറാച്ചിയിലെ ജിന്ന ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ, റൺവേയ്ക്ക് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള ജനസാന്ദ്രതയേറിയ മോഡൽ കോളനിയിൽ വിമാനം തകർന്നുവീണു. വിമാനം ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാം ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. എയർബസ് 320 മോഡൽ വിമാനത്തിന് എന്തുകൊണ്ട് ലാൻഡ് ചെയ്യാനായില്ല എന്നതിൽ രാജ്യത്തെ എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് അന്തിമ റിപ്പോർട്ട് പുറത്തുവിട്ടു. രണ്ട് പൈലറ്റുമാർക്കും സമയോചിതമായി ഇടപെടാൻ കഴിയാതെ പോയതാണ് അപകടത്തിന്റെ പ്രധാന കാരണം. 99 യാത്രക്കാരടക്കം 101 പേർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ രണ്ട് യാത്രക്കാർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടാതെ, വിമാനം പതിച്ച ജനവാസ മേഖലയിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാൾ പിന്നീട് മരിച്ചു. ഉയരക്രമം ശരിയല്ലാത്തതിനാൽ ലാൻഡിംഗിന് ശ്രമിക്കരുതെന്ന് കുറഞ്ഞത് നാല് തവണയെങ്കിലും എയർ ട്രാഫിക് കൺട്രോളർ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആദ്യ ലാൻഡിംഗ് ശ്രമത്തിനിടെ വിമാനത്തിന്റെ എൻജിനുകൾ നിലത്തിടിച്ചിരുന്നു. എൻജിനുകളിലെ ചില നിർണായക സംവിധാനങ്ങൾ പ്രവർത്തനരഹിതമാകാൻ ഇത് കാരണമായി. എൻജിൻ നിലച്ചതോടെ വിമാനം തകർന്നുവീഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |