മോസ്കോ: അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ (47) മൃതദേഹം മാതാവിന് വിട്ടുനൽകി. സംസ്കാരം എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. മൃതദേഹം രഹസ്യമായി സംസ്കരിക്കണമെന്ന് നവാൽനിയുടെ മാതാവ് ല്യുഡ്‌മിലയോട് അധികൃതർ ആവശ്യപ്പെട്ടെന്നാണ് വിവരം.
അല്ലാത്തപക്ഷം അദ്ദേഹം മരണമടഞ്ഞ ജയിലിൽ തന്നെ സംസ്കാരം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ആവശ്യം ല്യുഡ്‌മില അംഗീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. നവാൽനിയുടെ മരണം സ്വാഭാവിക കാരണങ്ങൾ മൂലമാണെന്ന് പ്രസ്താവിക്കുന്ന സർട്ടിഫിക്കറ്റിൽ ല്യുഡ്‌മില ഒപ്പിടാൻ നിർബന്ധിക്കപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 16നായിരുന്നു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായിരുന്ന നവാൽനിയുടെ മരണം. മൃതദേഹം അന്വേഷണത്തിന്റെ പേരിൽ തടഞ്ഞുവച്ചിരുന്ന നവാൽനിയുടെ മൃതദേഹം ഉടൻ വിട്ടുനൽകണമെന്ന് കാട്ടി പ്രതിഷേധം ശക്തമായിരുന്നു.
ആർട്ടിക് മേഖലയിലെ യെമലോ - നെനറ്റ്സ് ജയിലിൽ വച്ച് നവാൽനി ബോധരഹിതനായി വീണെന്നും മെഡിക്കൽ സംഘം എത്തിയെങ്കിലും മരണം സ്ഥിരീകരിച്ചെന്നുമാണ് ഔദ്യോഗിക വിശദീകരണം. നവാൽനിയുടെ മൃതദേഹത്തിൽ ക്ഷതമേറ്റ പാടുകളുണ്ടെന്നും അദ്ദേഹത്തെ ജയിൽ അധികൃതർ ഇടിച്ച് കൊന്നതാണെന്നും ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2021 മുതൽ ജയിലിൽ കഴിഞ്ഞിരുന്ന നവാൽനിക്ക് തീവ്രവാദം, വഞ്ചന, അഴിമതിയടക്കമുള്ള വിവിധ കേസുകളിലായി 30 വർഷം തടവാണ് വിധിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |