ന്യൂഡൽഹി: തമിഴ്നാട് വികസന പാതയിലാണെന്നും യു.പി.എ ഭരണകാലത്ത് അർഹമായ പരിഗണന സംസ്ഥാനത്തിന് ലഭിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനു വേണ്ടി മൂന്നാം തവണയും സേവനം ചെയ്യാൻ അവസരം ലഭിക്കുമ്പോൾ പുതിയ ശക്തിയോടെ തമിഴ്‌നാടിനുവേണ്ടി പ്രവർത്തിക്കും. തമിഴ്‌നാടിനെ മാറ്റിമറിക്കും. വികസിത ഭാരതത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇതിൽ തമിഴ്‌നാടിനും വലിയ പങ്കുണ്ട്. വികസന പദ്ധതികൾ ജനങ്ങളുടെ ആവശ്യങ്ങളാണ്. മുൻ സർക്കാരുകൾ അവ അവഗണിച്ചു. റെയിൽ പാതകളുടെ വൈദ്യുതീകരണവും ഇരട്ടിപ്പിക്കലും തെക്കൻ തമിഴ്നാടും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തും. ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്രം വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ പഴയ റോഡുകൾ നവീകരിക്കുകയും പുതിയ റോഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഡി.എം.കെ വികസനത്തിന് എതിര്
ഡി.എം.കെ സർക്കാർ വികസനത്തിന് എതിരാണെന്ന് മോദി പറഞ്ഞു. കുടുംബത്തിന്റെ വളർച്ചയ്ക്കു വേണ്ടിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. തിരുനെൽവേലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയുടെ സാമൂഹ്യ നീതിയാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുമെന്ന് ഉറപ്പ് നൽകുന്നു. കേന്ദ്രം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. തമിഴ്നാടും ഡൽഹിയും തമ്മിലുള്ള അകലം കുറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം തമിഴ്‌നാടും വളരുന്നു. ജൽ ജീവൻ മിഷന്റെ കീഴിൽ ഒരു കോടി ഗ്രാമീണ വീടുകളിൽ വെള്ളം ലഭിക്കുന്നു. 40 ലക്ഷത്തിലധികം സ്ത്രീകൾ ഉജ്ജ്വല സിലിണ്ടറുകൾ ഉപയോഗിച്ചു. എയിംസ് മധുരയും ആരംഭിച്ചു. കേന്ദ്രസർക്കാരുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല. അവർ സംസ്ഥാനം കൊള്ളയടിക്കുന്നു. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു. ശ്രീലങ്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയെന്നും പറഞ്ഞു.
ഐ.എസ്.ആർ.ഒ വിക്ഷേപണ കേന്ദ്രം
കുലശേഖര പട്ടണത്ത് ഐ.എസ്.ആർ.ഒ വിക്ഷേപണ കേന്ദ്രത്തിന് തറക്കല്ലിട്ടു
തൂത്തുക്കുടിയിൽ 17,300 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ
വി. ഒ. ചിദംബരനാർ തുറമുഖത്ത് ഔട്ടർ ഹാർബർ കണ്ടെയ്‌നർ ടെർമിനൽ
ആദ്യ തദ്ദേശീയ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സെൽ ഉൾനാടൻ ജലപാത കപ്പൽ
75 ലൈറ്റ് ഹൗസുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പദ്ധതി
തുറമുഖത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ് പദ്ധതി- കടൽവെള്ളത്തിൽ നിന്ന് ശുദ്ധജലം ഉണ്ടാക്കുന്ന പ്ലാന്റ്, ഹൈഡ്രജൻ ഉത്പാദനം, ബങ്കറിംഗ് സൗകര്യം
1,477 കോടി ചെലവിൽ വഞ്ചി മണിയച്ചി-നാഗർകോവിൽ റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ
(കന്യാകുമാരി, നാഗർകോവിൽ, തിരുനെൽവേലി വഴി ചെന്നൈയിലേക്കുള്ള യാത്രാസമയം കുറയും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |