കൊച്ചി കപ്പൽശാലയ്ക്ക് പുതിയ നേട്ടം
കൊച്ചി: ഹൈഡ്രജൻ ഇന്ധനമാക്കുന്ന ലോകത്തെ ആദ്യ കണ്ടെയ്‌നർ ഫീഡർ കപ്പലിന്റെ നിർമ്മാണം കൊച്ചി കപ്പൽശാലയിൽ ആരംഭിച്ചു. രണ്ട് കപ്പലുകളിൽ ആദ്യത്തേതിന്റെ ഉരുക്കുമുറിക്കൽ ചടങ്ങാണ് ഇന്നലെ നടന്നത്. കപ്പൽ നിർമ്മാണം 2025 അവസാനം പൂർത്തിയാക്കും.
നെതർലൻഡ്സിലെ പ്രമുഖ ചരക്കുകൈകാര്യ കമ്പനിയായ സാംസ്‌കിപ്പിനായാണ് മദർഷിപ്പുകളിൽ കണ്ടെയ്‌നറുകൾ എത്തിക്കാനും കൊണ്ടുപോകാനുമുള്ള കപ്പൽ നിർമ്മിക്കുന്നത്. ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാൽ കാർബൺ പുറന്തള്ളുകയില്ല. ഗതാഗതത്തിന് കാർബൺ രഹിത ഇന്ധനം ഉപയോഗിക്കാനുള്ള നോർവീജിയൻ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കപ്പൽ നിർമ്മാണം. പ്രതിവർഷം കാൽലക്ഷം ടൺ കാർബൺ ബഹിർഗമനമാണ് ഹൈഡ്രജൻ കപ്പലിലൂടെ ഒഴിവാകുന്നതെന്ന് കപ്പൽശാലാ അധികൃതർ പറഞ്ഞു.
കേന്ദ്രത്തിന്റെ ഹൈഡ്രജൻ മിഷന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കറ്റാമറൻ യാത്രാ ബോട്ട് കപ്പൽശാല ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. വരാണസിയിൽ ഉപയോഗിക്കാനുള്ള ബോട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തിന് സമർപ്പിച്ചത്.
ചെലവ് 550 കോടി രൂപ
ശേഷി 365 കണ്ടെയ്‌നറുകൾ
നീളം 138 മീറ്റർ
വീതി 23 മീറ്റർ
ആഴം 10 മീറ്റർ
ഭാരശേഷി 8,000 ഡി.ഡബ്‌ളിയു.ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |