തിരുവനന്തപുരം: 'അനന്തപുരി തിരിച്ചു പിടിക്കാൻ ലാളിത്യത്തിന്റെ പ്രതിരൂപമായ സഖാവ് പന്ന്യൻ ഇതാ വരുന്നു", അനൗൺസ്‌മെന്റ് വാഹനത്തിനു പിന്നാലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള റോഡ് ഷോയിലൂടെ തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാത്ഥി പന്ന്യൻ രവീന്ദ്രന്റെ പ്രചാരണത്തിന് തുടക്കമായി.
ഇന്നലെ വൈകിട്ട് 5.30ന് പാളയത്ത് നിന്നാണ് റോഡ് ഷോയ്‌ക്ക് തുടക്കമായത്. അതിന് മണിക്കൂറുകൾക്ക് മുൻപേ പാളയത്ത് എൽ.ഡി.എഫ് പ്രവർത്തകരുടെ നീണ്ട നിര ഒരുങ്ങിയിരുന്നു.
ബാൻഡ് മേളത്തിന് പിന്നാലെ പൂക്കാവടിയും പേപ്പർ ബ്ലാസ്റ്റും, പൂക്കുറ്റിയും മത്താപ്പും കത്തിച്ചാണ് പ്രവർത്തകർ പന്ന്യനെ വരവേറ്റത്. തുറന്ന ജീപ്പിൽ തൂവെള്ള വസ്ത്രം ധരിച്ചെത്തിയ പന്ന്യൻ, നിറചിരിയോടെ റോഡിന് ഇരുവശവും നിന്ന വോട്ടർമാർക്കു നേരെ കൈ വീശി. ബസുകളിൽ സഞ്ചരിച്ചവരും പന്ന്യനെ കൈവീശി കാണിച്ചു.
പന്ന്യനൊപ്പം എൽ.എൽ.എ മാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, സി.പി.എം നേതാവ് എം. വിജയകുമാർ എന്നിവരുണ്ടായിരുന്നു.
ഇവർക്ക് പിന്നാലെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിലായി പ്രവർത്തകർ അണിനിരന്നതോടെ എം.ജി റോഡിന്റെ ഒരു വശം പൂർണമായും പാർട്ടിപ്രവത്തകരെക്കൊണ്ടു നിറഞ്ഞു. രാത്രി ഏഴിന് തമ്പാനൂർ പൊന്നറ പാർക്കിൽ റോഡ് ഷോ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |