SignIn
Kerala Kaumudi Online
Saturday, 27 July 2024 7.58 AM IST

മാർച്ചിൽ ഉദിച്ച ആതിരച്ചന്ദ്രൻ

jayachandran

മാർച്ചിനോട് എനിക്ക് സ്നേഹമാണ്. കാരണം മൂന്നാണ്. ഞാൻ ജനിച്ചത് മാർച്ചിലാണ് പ്രിയ സ്നേഹിതൻ,​ പ്രിയ സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്റർ ജനിച്ചതും മാർച്ചിൽ. ഭാവ ഗായകനായ പി. ജയചന്ദ്രനും ജനിച്ച മാസം.

ജയചന്ദ്രൻ ഉറ്റ സുഹൃത്താണ്. ഞങ്ങൾ ഒരേ കാലത്താണ് സിനിമയിൽ പ്രവേശിച്ചത്. രണ്ടുപേരും പ്രശസ്തരായി. തിരക്കിലായതോടെ കൂടെക്കൂടെ കാണുന്നില്ലെങ്കിലും ഫോണിൽ സംസാരിക്കാൻ മറക്കില്ല. എന്നേക്കാൾ നാല് വയസ്സിന് ഇളയവനാണ് ജയചന്ദ്രൻ. എങ്കിലും എന്നെ തമ്പിയെന്നാണ് വിളിക്കുന്നത്. ചേട്ടാ എന്നു വിളിക്കില്ല.

ജയചന്ദ്രനെ പോലെ സംഗീതത്തെ സ്നേഹിക്കുന്ന ഒരാളെ കണ്ടിട്ടില്ല. ആത്മാർത്ഥമായാണ് ഒരോ വരിയും പാടുന്നത്.

തന്റെ പാട്ടുകളെക്കാൾ കൂടുതൽ പാടുന്നത് മറ്റുള്ളവരുടെ പാട്ടുകളാണ്. ഇഷ്ട ഗായിക സുശീലയെ കുറിച്ച് പറയാൻ ജയചന്ദ്രന് ആയിരം നാവാണ് .

ലതാ മങ്കേഷ്കറിനെയും ഇഷ്ടമാണ്.

ജയചന്ദ്രനോട് യേശുദാസിന്റെ ഒരു പാട്ടിനെക്കുറിച്ച് സംശയം ചോദിച്ചാൽ അപ്പോൾ തന്നെ ആ പാട്ടിന്റെ പല്ലവി പാടും. പലപ്പോഴും യേശുദാസിനോട് അദ്ദേഹം പാടിയ പാട്ടിനെ കുറിച്ച് ചോദിച്ചാൽ ഓർത്തെന്നിരിക്കില്ല. എന്നാൽ ജയചന്ദ്രനോട് യേശുദാസിന്റെ പാട്ടിനെ കുറിച്ച് ചോദിക്കാം. അദ്ദേഹത്തിന്റെ ജീവിതം അത്രമാത്രം സംഗീതത്തിൽ ലയിച്ചുചേർന്നതാണ്.

ജയചന്ദ്രൻ ഏറ്റവും പാടിയിട്ടുള്ളത് ദേവരാജൻ മാസ്റ്ററുടേയും അർജുനൻ മാസ്റ്ററുടേയും ദക്ഷിണാമൂർത്തി സ്വാമിയുടെയും എം.എസ് വിശ്വനാഥന്റെയും പാട്ടുകളാണ്. രാഘവൻ മാഷിന്റെ പാട്ടുകളും പാടിയിട്ടുണ്ട്.

കരിമുകിൽ കാട്ടിലെ... രജനിതൻ വീട്ടിലെ.... എന്ന അതിമനോഹരമായ പാട്ടിന്റെ

ഈണം രാഘവൻ മാഷാണ് .

വയലാർ എഴുതിയ പൂവും പ്രസാദവും , മധു ചന്ദ്രികയുടെ ചായത്തളികയിൽ...., തൊട്ടേനെ ഞാൻ മനസ്സുകൊണ്ട്...എന്നിങ്ങനെ അനവധി പാട്ടുകൾ. ഇതിനൊക്കെ ശേഷമാണ് എനിക്കുവേണ്ടി പാടുന്നത്. എന്റെ ഇരുന്നൂറിലധികം പാട്ടുകൾ ജയചന്ദ്രൻ പാടി. അദ്ദേഹം ആദ്യമായി പാടിയ എന്റെ പാട്ട് ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിലാണ്. ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതം. മരുഭൂമിയിൽ മലർ വിരിയുകയോ... എന്ന ഗാനം. എനിക്കേറ ഇഷ്ടപ്പെട്ട ജയചന്ദ്രൻ പാട്ടുകളിലൊന്ന്. ഞാൻ നിർമ്മിച്ച 13 മെഗാ പരമ്പരകളിൽ 11നും ടൈറ്റിൽ സോംഗ് പാടിയത് ജയചന്ദ്രനാണ്.

വെളുത്ത കത്രീനയിൽ എന്റെ ഒരു യുഗ്മഗാനം ജയചന്ദ്രൻ സുശീലയ്‌ക്കൊപ്പം പാടിയിട്ടുണ്ട്. അതും എനിക്കേറെ ഇഷ്ടപ്പെട്ടതാണ്. ''മകരം പോയിട്ടും മാടമുണർന്നിട്ടും മാറത്തെക്കുളിരൊട്ടും പോയില്ലേ...''

ജയചന്ദ്രന്റെ നക്ഷത്രം തിരുവാതിരയാണ്. ലങ്കാദഹനത്തിൽ

'' തിരുവാഭരണം ചാർത്തി വിടർന്നു..

തിരുവാതിര നക്ഷത്രം...'' എന്ന ഒരു പാട്ടുണ്ട്.

തിരുവാഭരണം ചാർത്തിവിടർന്നു തിരുവാതിര നക്ഷത്രം എന്ന് ജയചന്ദ്രൻ തന്നെ പാടുമ്പോൾ കേൾക്കാൻ ഒരു രസമുണ്ട്. അദ്ദേഹത്തിന് ഞാൻ കൊടുത്ത സമ്മാനമാണ് ആ ഗാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.