തിരുവനന്തപുരം: നഗരത്തിലെ വീടുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ളാസ്റ്റിക്ക് മാലിന്യം സൂക്ഷിക്കാൻ കണ്ടെയ്നറുകൾ സ്ഥാപിച്ച് നഗരസഭ. നിലവിൽ സൂക്ഷിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾക്ക് പുറമെയാണിത്.ഷെഡ്ഡുകളായോ കെട്ടിടങ്ങളായോ എം.സി.എഫ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് സ്ഥലപരിമിതി വെല്ലുവിളിയായിരുന്നു.
ഈ സാഹചര്യത്തിലാണ് കണ്ടെയ്നറുകൾ അജൈമാലിന്യ ശേഖരണത്തിന് സ്ഥാപിച്ചത്. വിഴിഞ്ഞം,കഴക്കൂട്ടം,വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ കണ്ടെയ്നറുകൾ സ്ഥാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള ഇടങ്ങളിൽ ഈ മാസം കൊണ്ട് സ്ഥാപിക്കും. കൊച്ചി നഗരസഭ സ്ഥാപിച്ച് വിജയിച്ചതിന് പിന്നാലെയാണ് കണ്ടെയ്നർ എം.സി.എഫുകൾ സ്ഥാപിക്കാൻ തലസ്ഥാനത്തെ നഗരസഭ തയ്യാറായത്.
20 അടി മുതൽ 40 അടി വരെ
20 അടി മുതൽ 40 അടി വരെയുള്ള കണ്ടെയ്നറുകളാണ് സ്ഥാപിക്കുന്നത്. പൂട്ടിക്കഴിഞ്ഞാൽ മാലിന്യത്തിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് വരില്ല.ആദ്യഘട്ടത്തിൽ 16 സ്ഥലങ്ങളിൽ ഇത് സ്ഥാപിക്കും.രണ്ടോ മൂന്നോ വാർഡിൽ ഒരെണ്ണം എന്ന രീതിയിലായിരിക്കും സ്ഥാപിക്കുന്നത്.കണ്ടെയ്നർ എം.സി.എഫിന്റെ പ്രത്യേകത തന്നെ ഏതുനിമിഷം വേണമെങ്കിലും ഇത് ആ സ്ഥലത്ത് നിന്ന് മാറ്റാനാകും എന്നതാണ്.
ആദ്യഘട്ടത്തിൽ എട്ടെണ്ണം വീതം
കൊച്ചി,മുംബയിൽ നിന്നുള്ള കമ്പനികളാണ് കണ്ടെയ്നറുകൾ എത്തിക്കുന്നത്.തുറമുഖത്ത് ഉപയോഗിച്ച് പഴകിയ കണ്ടെയ്നറുകളാണ് വിതരണം ചെയ്യുന്നത്.20 അടി നീളമുള്ള കണ്ടെയ്നറിന് മൂന്ന് ലക്ഷം രൂപയും 40 അടി നീളമുള്ള കണ്ടെയ്നറിന് 2.3 ലക്ഷം രൂപയ്ക്കുമാണ് വാങ്ങുന്നത്.ആദ്യഘട്ടത്തിൽ എട്ടെണ്ണം വീതം 40 അടിയുടെയും 20 അടിയുടെയും കണ്ടെയ്നറുകൾ നഗരത്തിലെത്തിക്കും. കണ്ടെയ്നറുകൾക്ക് ചുറ്രും മാലിന്യം കൊണ്ടിടുന്നത് തടയാൻ ക്യാമറ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |