അബുദാബി: വ്യാജ പരസ്യങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി യുഎഇ സർക്കാർ. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ജയിൽശിക്ഷയും അഞ്ചുലക്ഷം ദിർഹം (11,284,787.82 രൂപ) വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചാണ് യുഎഇ പബ്ളിക് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഓൺലൈൻ പ്ളാറ്റ്‌ഫോമുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും മറ്റും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. 20,000 ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹംവരെയാണ് പിഴ ലഭിക്കുന്നത്. പിഴയോടൊപ്പം ജയിൽശിക്ഷയോ ഏതെങ്കിലും ഒന്നുമാത്രമോ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
യുഎഇയിൽ പരസ്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ
2018 ഒക്‌ടോബറിലാണ് യുഎഇയിൽ പരസ്യം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയത്. യുഎഇയിലെ എല്ലാ മീഡിയ പ്ലാറ്റ്‌ഫോമുകളും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. പ്രിന്റ്, ഓഡിയോ, വിഷ്വൽ മീഡിയ സ്ഥാപനങ്ങൾ തുടങ്ങി ഓൺലൈൻ സ്ഥാപനങ്ങൾ, ലൈസൻസുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർവരെ എല്ലാ പരസ്യ മേഖലയ്ക്കും നിയമം ബാധകമാണ്.
പരസ്യങ്ങൾ അവ്യക്തമായിരിക്കരുതെന്ന് മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അവകാശവാദങ്ങൾ പരസ്യത്തിൽ അടങ്ങിയിരിക്കരുത്, വ്യാജ ചിത്രങ്ങൾ ഉപയോഗിക്കരുത്, പരസ്യം ചെയ്യുന്ന ഉത്പന്നത്തെയോ സേവനത്തെയോ പെരുപ്പിച്ചു കാണിക്കരുത്, ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലേക്ക് നയിക്കരുത്, ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാകരുത്; ഉള്ളടക്കത്തിന് നിലവിലുള്ള മാനദണ്ഡങ്ങൾ ലംഘിക്കരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളും മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |