തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തിലെ എൻ.ഡി.എ.സ്ഥാനാർത്ഥിയായി തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ആവേശോജ്ജ്വല വരവേൽപ്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ജയ് വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും എൻ.ഡി.എ പ്രവർത്തകർ എതിരേറ്റു.
ഇന്നലെ വൈകിട്ട് ആറരമണിയോടെയാണ് രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും അടക്കമുള്ള നേതാക്കൾ വിമാനത്താവളത്തിനുള്ളിലെത്തി അദ്ദേഹത്തെ സ്വീകരിച്ച് പുറത്തേക്ക് ആനയിച്ചു. പുറത്ത് പൂക്കളും ഷാളുകളുമായി മുദ്രാവാക്യം വിളിച്ച് നൂറ് കണക്കിന് പ്രവർത്തകർ കാത്തുനിന്നിരുന്നു.വനിതാ പ്രവർത്തകർ പുഷ്പ വൃഷ്ടി നടത്തി. എൻഡിഎ നേതാക്കളായ കാമരാജ് കോൺഗ്രസ്സ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിഡിജെഎസ് സംസ്ഥാന ജനറൽസെക്രട്ടറി രാജേഷ്, ശിവസേന ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സുനിൽ തുടങ്ങി നിരവധി നേതാക്കൾ ചേർന്ന് ഷോൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ നഗരത്തിലൂടെ നീങ്ങി.നൂറ്കണക്കിന് വാഹനങ്ങൾ അകമ്പടിയായി.
ചാക്ക, പാളയം തമ്പാനൂർ വഴി ബിജെപി ജില്ലാ ആസ്ഥാനത്തേക്കുള്ള യാത്രയിലുടനീളം ആവേശോജ്ജ്വല വരവേൽപ് നൽകി. റോഡിന് ഇരുവശത്തും ജനം ആവേശത്തോടെയാണ് വരവേറ്റത്.വിമാനത്താവളത്തിൽ ബിജെപി നേതാക്കളായ പ്രൊഫ. വി.ടി.രമ, കരമന ജയൻ, സി.ശിവൻകുട്ടി, പാലോട് സന്തോഷ്, കുളനട അശോകൻ, ആർ.സി.ബീന, ചെമ്പഴന്തി ഉദയൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വെങ്ങാനൂർ സതീഷ്, അഡ്വ.വി.ജി ഗിരികുമാർ, ബിഡിജെഎസ് നേതാക്കളായ പരുത്തിപ്പള്ളി സുരേന്ദ്രൻ, ഡി.പ്രേംരാജ്, രാജേഷ് നെടുമങ്ങാട്, സതീശൻ, അജി കല്ലമ്പള്ളി,മുരളീധരൻ ശിവസേനാ നേതാക്കളായ ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, കണ്ണൻകോട് രാജേഷ് തുടങങിയവർ സ്വീകരണത്തിനും റോഡ്‌ഷോയ്ക്കും നേതൃത്വം നല്കി.
ഐ.ടി.നഗരമാക്കും : രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരത്തെ ഐടി നഗരമാക്കുമെന്നും രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരന്റിയെന്നും വിമാനത്താവളത്തിലെ സ്വീകരണം ഏറ്റുവാങ്ങിയശേഷം മാധ്യമപ്രവർത്തകരോട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഐടി വികസനത്തിൽ കേരളത്തിന് മെല്ലെപ്പോക്കാണ്. ആ അവസ്ഥയിൽ നിന്നും മോചിപ്പിക്കും. ദക്ഷിണ മേഖലയിലെ ഏറ്റവും ഉയർന്ന ഐടി ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |