ആലുവ: ഓൺലൈൻ ട്രേഡിംഗിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ. മുംബയ് ഗ്രാൻഡ് റോഡ് അറബ് ലൈൻ ക്രിസ്റ്റൽടവറിൽ ജാബിർഖാനെയാണ് (46) ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റുചെയ്തത്.
ഓൺലൈൻ ട്രേഡിംഗിലൂടെയും ടാസ്‌കിലൂടെയും വൻതുക ലാഭംലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാലടി മാണിക്യമംഗലം സ്വദേശിയിൽനിന്ന് 51ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതിൽ 32ലക്ഷംരൂപ പ്രതിയുടെ വ്യാജമായി നിർമ്മിച്ച കമ്പനിയിലേക്കാണ് നിക്ഷേപിച്ചത്. ഇയാൾ ഇത്തരത്തിൽ നിരവധി വ്യാജകമ്പനികളാണ് രൂപീകരിച്ചിട്ടുള്ളത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ആയിരത്തിലേറെ പേർ ഇവരുടെ കെണിയിലകപ്പെട്ട് പണം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
തട്ടിപ്പുസംഘം പറഞ്ഞ മൂന്ന് അക്കൗണ്ടുകളിലേക്കാണ് പരാതിക്കാരൻ പണം നിക്ഷേപിച്ചത്. വൻ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം ട്രേഡിംഗിൽ പണം നിക്ഷേപിച്ചപ്പോൾ ലാഭമെന്നുപറഞ്ഞ് 5000രൂപ മാണിക്യമംഗലം സ്വദേശിയുടെ അക്കൗണ്ടിലേക്ക് നൽകി. വിശ്വാസം വരുത്താനുള്ള തന്ത്രമായിരുന്നു അത്.
തുടർന്ന് കൂടുതൽ തുക ഇൻവെസ്റ്റ് ചെയ്തു. ഈ തുക മുഴുവൻ സംഘം കൈക്കലാക്കി. ഓൺലൈൻ ട്രേഡിംഗിൽ ചേർക്കുന്നയാൾക്ക് കമ്മീഷനും നൽകിയാണ് ആളുകളെ വലയിൽവീഴ്ത്തുന്നത്. ടാസ്‌കിലൂടെ വൻ ലാഭമാണ് വാഗ്ദാനം ചെയ്യുന്നത്. ഇൻസ്റ്റയിൽ കൊടുത്തിട്ടുള്ള ചിത്രങ്ങളും റീൽസുകളും ലൈക്കും ഷെയറുംചെയ്ത് അതിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് അയച്ചുകൊടുത്താൽ നിശ്ചിതതുക തികച്ചും വെറുതേനൽകും. ഭൂരിഭാഗം പേരും അതിൽ വീഴും. ടാസ്‌കുവഴി കൂടുതൽ ലാഭമുണ്ടാക്കാൻ വലിയ തുക നിക്ഷേപിക്കും. ഒടുവിൽ മുതലും ലാഭവുംകൂടി വൻസംഖ്യയാകുമ്പോൾ തുക തിരിച്ചെടുക്കാൻ ശ്രമിക്കും. അതിന് കഴിയാതെ വരുമ്പോഴാണ് തട്ടിപ്പായിരുന്നുവെന്നും പണം നഷ്ടപ്പെട്ടെന്നും മനസിലാകുന്നത്. പിന്നീട് ഇവരെക്കുറിച്ച് വിവരവുമുണ്ടാകില്ല. കുറച്ചുകഴിഞ്ഞ് പുതിയ പേരിൽ പുതിയ തട്ടിപ്പുമായെത്തും.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ വിപിൻദാസ്, എ.എസ്.ഐ അജിത്കുമാർ, എസ്.സി.പി.ഒ പി.എസ്. ഐനീഷ്, ജെറി കുരിയാക്കോസ് എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |