സ്ഥാനാർത്ഥിയെന്ന നിലയിൽ ഷാഫി പറമ്പിൽ വടകരയിൽ പുതുമുഖമാണെങ്കിലും കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന നേതാവായതിന്റെ അനുഭവസമ്പത്തുമായാണ് കടത്തനാടൻ മണ്ണിൽ അങ്കത്തിനെത്തുന്നത്. അപ്രതീക്ഷിതമായിരുന്നു സ്ഥാനാർത്ഥിത്വമെങ്കിലും പാർട്ടി ഏൽപ്പിച്ച രാഷ്ട്രീയ ഉത്തരവാദിത്വം മുൻകാല അനുഭവങ്ങളുടെ കരുത്തോടെ നിർവഹിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഷാഫി പങ്കുവയ്ക്കുന്നത്.
?പ്രചാരണം ഏതുവരെയായി
ഇന്നലെ വൈകിട്ട് മണ്ഡലത്തിലെത്തി. വടകര ടൗൺ ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്നാണ് പ്രചാരണം ആരംഭിച്ചത്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയതുമുതൽ ഫോൺകോളും സോഷ്യൽ മീഡിയ പിന്തുണയും ലഭിച്ചുകൊണ്ടിരുന്നു.
?സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നോ
അതെ. പക്ഷേ, ദൗത്യത്തിന്റെ ഗൗരവത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. പാർട്ടിയും ഘടകകക്ഷി നേതാക്കളും നൽകുന്ന പിന്തുണ കാണുമ്പോൾ ജയിച്ചുവരാൻ കഴിയുമെന്നാണ് ഉറച്ച വിശ്വാസം.
?വടകരയിൽ സുപരിചിതയാണ് ശൈലജ
എതിർ സ്ഥാനാർത്ഥിയെ വിലകുറച്ചു കാണുന്നില്ല. ഞാൻ വിശ്വസിക്കുന്നത് ജനങ്ങളുടെ ശക്തിയിലാണ്. മെട്രോമാൻ ഇ.ശ്രീധരൻ എതിരാളിയായിട്ടും പാലക്കാട് വിജയിച്ചുവരാൻ കഴിഞ്ഞത് ജനപിന്തുണകൊണ്ടാണ്.
?കെ.മുരളീധരന്റെ മാറ്റം വിജയ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുമോ
കെ.മുരളീധരൻ പാർട്ടിക്കുവേണ്ടി കാണിച്ച ആർജ്ജവത്തെ വടകരയിലെ പാർട്ടിയും വലിയ മതിപ്പോടെയാണ് കാണുന്നത്. നേരത്തെയും ഇത്തരം നിലപാടുകൾ അദ്ദേഹം എടുത്തിട്ടുണ്ട്. വടകരയിൽ വന്നതും നേരത്തെ നേമത്ത് മത്സരിച്ചതും പാർട്ടി ആവശ്യപ്പെട്ടപ്പോഴായിരുന്നു. പാർട്ടിയെ തകർക്കാൻ ബി.ജെ.പി നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടി നൽകാനാണ് തൃശൂരിലേക്ക് പോയത്.
?വടകരയിലെ അപരിചിതത്വം എങ്ങനെ മറികടക്കും
സംഘടനാപരമായി ഏറെ പരിചിതമായ മണ്ഡലമാണ്. യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതൃത്വത്തിൽ ഉണ്ടായിരുന്നപ്പോൾ പോകാത്ത സ്ഥലങ്ങളില്ല. സ്ഥാനാർത്ഥിയെന്ന നിലയിലുള്ള എല്ലാ അകൽച്ചയും പ്രഖ്യാപനം വന്നപ്പോൾ വടകരയിൽ നിന്ന് കിട്ടിയ പിന്തുണയോടെ ഇല്ലാതായി. പരിചിതമല്ലാത്ത സ്ഥലത്തേക്ക് വരുന്ന ചിന്ത എനിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |