ബന്ദിപ്പൂർ(കർണാടക): വന്യമൃഗശല്യം സംയുക്തമായി നേരിടാൻ അതിർത്തി സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗത്തിൽ ധാരണയായി. വർദ്ധിച്ചുവരുന്ന മനുഷ്യ - വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്
കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോഓർഡിനേഷൻ യോഗം ബന്ദിപ്പൂരിൽ നടന്നത്. കേരള, കർണാടക വനം മന്ത്രിമാരും തമിഴ്നാട് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്ഥാന സഹകരണ ചാർട്ടറിൽ ഒപ്പുവച്ചു. തമിഴ്നാട് വനം മന്ത്രി എം. മതിവേന്ദർ യോഗത്തിൽ എത്താത്തതിനാൽ തമിഴ്നാട് ഒപ്പു വച്ചിട്ടില്ല. കരാറിന്റെ ഭാഗമായി വന്യമൃഗ ശല്യത്തെ നേരിടാൻ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തർ സംസ്ഥാന ഏകോപന സമിതി രൂപീകരിക്കും. കർണാടക വനംമന്ത്രി ഈശ്വർ ബി ഖണ്ഡ്രെയാണ്‌യോഗം വിളിച്ചത്.
അക്രമകാരികളായ വലിയ മൃഗങ്ങളെ തടയണമെങ്കിൽ വന്യജീവി നിയമത്തിൽ കാലോചിതമായ മാറ്റം ഉണ്ടാകണമെന്ന് സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഈ ആവശ്യങ്ങൾക്കായി സംസ്ഥാനങ്ങൾ ഒരുമിച്ച് കേന്ദ്രസർക്കാരിനെ കാണണം. കർണാടക റേഡിയോകോളർ ഘടിപ്പിച്ച ബേലൂർ മഗ്ന ദൗത്യത്തിന്റെ പുരോഗതിയുംയോഗം വിലയിരുത്തി.
കാട്ടാനകൾ അതിർത്തി പിന്നിടുമ്പോൾ അറിയിക്കണം
റേഡിയോകോളർ ഘടിപ്പിച്ച കാട്ടാനകൾ അതിർത്തി പിന്നിടുമ്പോൾ ഉടൻതന്നെ അതത് സംസ്ഥാനങ്ങളെ വിവരം അറിയിക്കണമെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കേരളം മനുഷ്യ – വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായി ചീഫ് വൈൽഡ്‌ലൈഫ് വാർഡനെ നിയോഗിക്കാനും തീരുമാനമാനിച്ചിട്ടുണ്ട്.
ചീഫ് വൈൽഡ് ലൈഫ് വാർഡന് വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിന് അധികാരമുണ്ടെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അത് ശരിയല്ല, മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഇത് സാദ്ധ്യമാകൂ. നിയമത്തിൽ നിരവധി ഭേദഗതികൾ വരുത്തേണ്ട ആവശ്യമുണ്ട്. പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സംസ്ഥാനങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാർ നിർവഹിക്കണമെന്നും ശശീന്ദ്രൻ ആവശ്യപ്പെട്ടു.
വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കോർഡിനേഷൻ കമ്മിറ്റിയോഗം ചേരാൻ കഴിഞ്ഞത് തന്നെ വലിയനേട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളും കരുതുന്നത്. രണ്ടുമാസത്തിനകം ഒരിക്കൽ കൂടിയോഗംചേരാൻ തീരുമാനിച്ചു. സ്വീകരിച്ച നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |