തൃശൂർ: അണികളെ വഴക്കുപറയാനുള്ള അധികാരവും അവകാശവും തനിക്കുണ്ടെന്നും അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണമെന്നും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ശാസ്താംപൂവത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളുകൾ കുറഞ്ഞപ്പോൾ പ്രവർത്തകരോട് ക്ഷുഭിതനായ സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''അവിടെ ആളുണ്ടായിരുന്നു. അവർ ആദിവാസി കോളനിയിലെ കുട്ടികളെ കാണാതായതിന്റെ പ്രശ്‌നത്തിലായിരുന്നു. അവിടെനിന്ന് അവർ ഓടിവന്നു. കാറിൽ കയറിയപ്പോൾ പ്രവർത്തകരുടെ മുന്നിൽവച്ച് ആദിവാസികൾ പറഞ്ഞു തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ലെന്ന്. അപ്പോഴാണ് അണികളെ വഴക്കു പറഞ്ഞത്. അതിനുള്ള അവകാശം എനിക്കുണ്ട്.
നാളെ തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞ് പോയി ഇതുപോലെ കിടക്കാൻ പറ്റില്ല. അപ്പോഴും ഈ പ്രവർത്തകർ തന്നെ വേണം ഇത്തരത്തിലുള്ള വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ. പ്രവർത്തിച്ചില്ലെങ്കിൽ അന്നും ഇങ്ങനെ വഴക്കു പറയും. അതിന്റെ സൂചനയാണ് നൽകിയത്. പാർട്ടി പ്രവർത്തകരെ തലോടാനും വഴക്ക് പറയാനുമുള്ള അവകാശമുണ്ട്. അത് മറ്റു ചില ഉദ്ദേശ്യത്തോടെ പറയേണ്ട ആവശ്യമില്ല.
തിരുവനന്തപുരത്തേക്ക് പോകുമെന്നു വെറുതെ പറഞ്ഞതല്ല. അതൊക്കെ അവരെ പേടിപ്പിക്കുന്നതിന്റെ ഒരു മാർഗം തന്നെയാണ്. അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണം, അല്ലെങ്കിൽ എന്റെ ജോലി ചെയ്യാൻ സാധിക്കില്ല. നാളെ ജയിച്ചു കഴിഞ്ഞാലും അണികളായ ഇവരാണ് ഓരോ സ്ഥലത്തും പോയി എന്താണ് വിഷയങ്ങളെന്ന് എന്റെ അടുത്ത് എത്തിക്കേണ്ടത്. അതിനല്ലേ പിന്നീട് ഞാൻ നടപടിയെടുക്കേണ്ടത്. അതിന്റെ ചെറിയൊരു സാമ്പിളാണ് അവിടെ കണ്ടത്. ഇങ്ങനെ പ്രചരിപ്പിച്ചതാരാണെന്ന് അറിയാം. എത്രപേർ ഉണ്ടായിരുന്നെന്ന വീഡിയോ പുറത്തിറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |