തിരുവനന്തപുരം: കേരളത്തിൽ ഏറെ ആരാധകരുള്ള അരിക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞതായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം. വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി ഈ വാർത്ത പ്രചരിച്ചതോടെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വനംവകുപ്പ്. ആന ഇപ്പോൾ തമിഴ്‌നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തന്നെയുണ്ടെന്നും പൂർണ ആരോഗ്യവാനാണെന്നും വനംനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ജൂൺ ആറിനാണ് അരിക്കൊമ്പനെ തമിഴ്‌നാട് കളക്കാട് വനമേഖലയിൽ തുറന്നുവിട്ടത്. പതിറ്റാണ്ടുകളായി ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണകാരിയായ കാട്ടാനകളിലൊന്നായിരുന്നു അരിക്കൊമ്പൻ. 30നും നാല്പതിനും ഇടയിൽ പ്രായമുണ്ട് അവന്. കൊമ്പുകൾക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. വിരിഞ്ഞ മസ്തകമുള്ള അരിക്കൊമ്പന്റെ മുന്നിൽപ്പെട്ടാൽ ഏത് ആനയും ഒന്നു ചൂളും. റേഷൻകടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകർത്ത് അരി അകത്താക്കുന്നതാണ് ശീലം. അങ്ങനെ വീണ പേരാണ് അരിക്കൊമ്പൻ! ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി മേഖലയിൽ അരിക്കൊമ്പന്റെ ശല്യമുണ്ടായിരുന്നു. ചിന്നക്കനാലിലെ ജനവാസമേഖലയായ 301 കോളനിയിലും പരിസരപ്രദേശങ്ങളിലുമാണ് അരിക്കൊമ്പന്റെ പരാക്രമങ്ങളിലേറെയും നടന്നത്.
ഒരു വർഷത്തിനിടെ ഒമ്പത് തവണയാണ് പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട തകർത്ത് അരിച്ചാക്കുകൾ പൊട്ടിച്ച് അരി തിന്നുതീർത്തത്. അറുപതിൽപരം വീടുകളും നിരവധി കടകളുമാണ് അരിക്കൊമ്പന്റെ ആക്രമണത്തിൽ തകർന്നിട്ടുള്ളത്. ഏഴുപേരെ അരിക്കൊമ്പൻ കൊന്നിട്ടുണ്ടെന്നാണ് വനംവകുപ്പ് കോടതിയിൽ നൽകിയ വിവരം. എന്നാൽ പന്ത്രണ്ടിലധികം ആളുകളെ കൊന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |