ന്യൂഡൽഹി : തൊണ്ടി മുതൽ മോഷണക്കേസുമായി ബന്ധപ്പെട്ട് ആന്റണി രാജു എം.എൽ.എ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ എതിർ സത്യവാങ്മൂലം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി.
പ്രതിയുമായി സർക്കാർ കൈകോർക്കുകയാണോയെന്ന് കോടതി ചോദിച്ചു. നാലാഴ്ചയ്ക്കകം സമർപ്പിക്കാനും സർക്കാരിന് നിർദ്ദേശം നൽകി. തൊണ്ടി മുതൽ മോഷണക്കേസിൽ തുടർനടപടികൾ സ്വീകരിക്കാമെന്ന ഹൈക്കോടതി നിർദ്ദേശം ചോദ്യംചെയ്താണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. ലഹരിക്കേസ് പ്രതിയായ ഓസ്ട്രേലിയൻ സ്വദേശി ആൻഡ്രൂ സാൽവത്തോറിനെ രക്ഷിക്കാൻ കോടതിയിൽ സൂക്ഷിച്ച തൊണ്ടി മുതലിൽ അഭിഭാഷകനായിരിക്കെ ആന്റണി രാജു കൃത്രിമം കാണിച്ചെന്നാണ് കേസ്.
ഹോം സർവേ ബഹിഷ്കരിക്കും:
പുന്നല ശ്രീകുമാർ
കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ ഹോം സർവേ ദളിത് ആദിവാസി സംയുക്ത സമിതി ബഹിഷ്കരിക്കുമെന്ന് കൺവീനർ പുന്നല ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജാതി സെൻസസ് വിഷയം ദുർബലപ്പെടുത്തുന്ന നീക്കമാണ് സർക്കാർ നടത്തുന്ന ഹോം സർവേ. വീടുകളിലെത്തുന്ന വോളന്റിയർമാരോട് ജാതി സെൻസസ് ആവശ്യം ഉന്നയിച്ച് സർവേ ബഹിഷ്കരിക്കാനാണ് പട്ടികവിഭാഗ സംഘടനകളുടെ തീരുമാനം.
സാമൂഹിക സാമ്പത്തിക ജാതി സെൻസസിലൂടെ മാത്രമേ അധികാര വിഭവ പങ്കാളിത്തത്തിന്റെ ശരിയായ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവരികയുള്ളൂ. ജാതി സെൻസസ് നടപ്പിലാക്കുന്നതിന് പട്ടികവിഭാഗങ്ങളുൾപ്പെടെ അറുപതിലധികം സംഘടനകളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ സമരത്തിലാണ്.
ജാതി സെൻസസ് സംസ്ഥാന അവകാശമാണ്. കേന്ദ്ര അനുമതി വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടും കേന്ദ്രത്തെ പഴിചാരുന്ന സംസ്ഥാന സർക്കാരിനെതിരെ ജില്ലാതല സമര പ്രഖ്യാപനകൺവെൻഷനുകൾ ഏപ്രിൽ 3ന് ആരംഭിക്കുമെന്നും പുന്നല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |