തിരുവനന്തപുരം: താപനില ഉയർന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കാഡ് കടന്നു. കേരളത്തിൽ ദിവസേനയുള്ള വൈദ്യുതി ഉപയോഗം നൂറ് കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെമാത്രം 10.02 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. മാർച്ചിൽ ഇത്രയധികം വൈദ്യുതി ഉപയോഗിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. ഉപഭോഗം കൂടിയതോടെ കെഎസ്‌ഇബിയുടെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതലയോഗം വിളിച്ചിരിക്കുകയാണ്.
5031 മെഗാവാട്ട് ആണ് ഇന്നലെമാത്രം ഉപയോഗിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 18നാണ് ഇതിന് മുമ്പ് അമിത വൈദ്യുതി ഉപഭോഗമുണ്ടായത്. 5024മെഗാവാട്ട് ആയിരുന്നു അന്ന് ഉപയോഗിച്ചത്.
അപ്രതീക്ഷിതമായുണ്ടായ ആവശ്യം മറികടക്കാൻ ജലവൈദ്യുതി ഉൽപാദനം 16.59 ദശലക്ഷത്തിൽ നിന്ന് 19.12 ദശലക്ഷം യൂണിറ്റായി വർദ്ധിപ്പിച്ചു. 33.71 ദശലക്ഷം കേന്ദ്ര ഗ്രിഡിലും 43.61ദശലക്ഷം യൂണിറ്റ് കരാർ പ്രകാരവും സംഘടിപ്പിച്ചു. 4 ദശലക്ഷം യൂണിറ്റ് അമിതവിലയ്ക്ക് പൊതുവിപണിയിൽ നിന്ന് വാങ്ങേണ്ടിയും വന്നു.
ഇന്നലെ ചൂട് 4 ഡിഗ്രി സെൽഷ്യസ് വരെ കൂടിയിരുന്നു. എട്ട് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. എ.സി, കൂളർ, ഫാൻ എന്നിവയുടെ ഉപയോഗം കൂടിയതാണ് വൈദ്യുതി ഉപഭോഗം കൂട്ടിയത്.
ജലവൈദ്യുതി ഉൽപാദനം കൂട്ടുന്നത് വൈദ്യുതി കമ്മി വർദ്ധിക്കാൻ ഇടവരുത്തുമെന്ന് ആശങ്കയുണ്ട്. അണക്കെട്ടുകളിൽ 52 ശതമാനം ജലമാണ് കരുതലുള്ളത്. അമിതവിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക പ്രതിസന്ധി കടുപ്പിക്കുമെന്നും സഹായം വേണ്ടി വരുമെന്നും കെഎസ്‌ഇബി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |