കണ്ണൂർ: കേരള സർവകലാശാല കലോത്സവ കോഴക്കേസിൽ പ്രതിയായിരുന്ന വിധികർത്താവും നൃത്താദ്ധ്യാപകനുമായ പൂത്തട്ട ഷാജിയുടെ (52) മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐയും രണ്ട് ഗ്രേഡ് എസ്.ഐമാരുമുൾപ്പെടുന്നതാണ് അന്വേഷണസംഘം.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം അന്വേഷണസംഘത്തിന് കൈമാറും. ഷാജി മരിച്ചുകിടന്ന മുറിയിൽ നിന്ന് കീടനാശിനിയുടെ കുപ്പിയും ഗ്ലാസും പൊലീസ് കണ്ടെത്തിയിരുന്നു. കോഴ ആരോപണത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരമെന്ന് അന്വേഷണസംഘം പറഞ്ഞു. കസ്റ്റഡിയിലുള്ള ഷാജിയുടെ ഫോൺ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ചില സുഹൃത്തുക്കൾ ചതിച്ചുവെന്ന് ഷാജിയുടെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. ആത്മഹത്യാകുറിപ്പിൽ ആരുടേയും പേരില്ലാത്തതിനാൽ ആരാണ് ഷാജിയെ കുടുക്കിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഷാജിയുടെ ബന്ധുക്കളുടെ മൊഴിയും അന്വേഷണസംഘമെടുക്കും.
പയ്യാമ്പലത്ത് സംസ്കരിച്ചു
ഇന്നലെ രാവിലെ എട്ടോടെ താഴെ ചൊവ്വെയിലെ വീട്ടിലെത്തിച്ച ഷാജിയുടെ മൃതദേഹം പത്തരയോടെ പയ്യാമ്പലത്ത് സംസ്കരിച്ചു. കീടനാശിനി അകത്ത് ചെന്നതാണ് മരണകാരണമെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. ശരീരത്തിൽ അടിയേറ്റ പാടുകളില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |