കൊച്ചി: പൗരത്വ നിയമത്തിനെതിരെ സി.പി.എമ്മിനൊപ്പം യു.ഡി.എഫ് സംയുക്ത പ്രക്ഷോഭം നടത്താനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ . നിയമത്തെ പാർലമെന്റിൽ രാഹുൽഗാന്ധിയും കോൺഗ്രസും എതിർത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ബി.ജെ.പിയെ സന്തോഷിപ്പിച്ച് കേസുകളിൽനിന്ന് തലയൂരാനാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.എ.എയ്‌ക്കെതിരായ സംയുക്ത പ്രമേയം തള്ളിയ ഗവർണറെ മടക്കിവിളിക്കണമെന്ന് ആവശ്യപ്പെട്ട പ്രമേയത്തിന് അനുമതി നൽകാത്തവർക്കൊപ്പം സംയുക്ത പ്രക്ഷോഭം നടത്തില്ല. അന്ന് മുഖ്യമന്ത്രിയും ഗവർണറും ഒക്കച്ചങ്ങായിമാരായിരുന്നു.
സി.എ.എ നിയമം പാർലമെന്റ് പാസാക്കിയപ്പോൾ കോൺഗ്രസ് എം.പിമാർ കോൺഗ്രസ് പ്രസിഡന്റിനൊപ്പം വിരുന്ന് കഴിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. പാർലമെന്റിൽ അതിശക്തമായാണ് കോൺഗ്രസ് എം.പിമാർ ബില്ലിനെ എതിർത്തത്. ബിൽ അവതരിപ്പിച്ചപ്പോൾ ശശി തരൂരാണ് നിയമപരമായ തടസവാദങ്ങൾ ഉന്നയിച്ചതും ചർച്ച നയിച്ചതും. ഇ.ടി. മുഹമ്മദ് ബഷീറും കപിൽ സിബലും വിശദമായി പ്രസംഗിച്ചു. സി.എ.എയെ രാഹുൽഗാന്ധി എതിർത്തില്ലെന്ന് പിണറായി വിജയനല്ലാതെ ആരും പറയില്ല. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ കള്ളം പറയുകയാണ്.
സി.എ.എ പ്രക്ഷോഭത്തിനെതിരായ കേസുകൾ ഇല്ലാതായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2019ൽ 835 കേസുകളെടുത്തതിൽ 63 കേസുകൾ പിൻവലിക്കാൻ അനുവദിച്ചെന്നാണ് അഞ്ചു മാസം മുൻപ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. 573 കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും മറുപടി നൽകിയിട്ടുണ്ട്. ആക്രമണസ്വഭാവമുള്ളത് ഒഴികെ 733 കേസുകളും പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും 63 എണ്ണം മാത്രമാക്കി ബി.ജെ.പിക്ക് പിണറായി വിജയൻ കൂട്ടുനിന്നു.
നരേന്ദ്രമോദി ഭരണകൂടത്തിനെതിരെ പോരാടുന്ന രാഹുൽഗാന്ധിയെ ബി.ജെ.പി വിരോധം പഠിപ്പിക്കാനാണ് സംഘപരിവാറുമായി ഒത്തുതീർപ്പിലെത്തിയ പിണറായി വിജയൻ ശ്രമിക്കുന്നത്. എസ്.എഫ്.ഐയുടെ അതിക്രമം, സിദ്ധാർത്ഥിന്റെ കൊലപാതകം, സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങൽ, ആശുപത്രികളിൽ മരുന്നില്ലാത്തത്, സപ്ലൈകോയിൽ സാധനങ്ങളില്ലാത്തത് എന്നിവയെപ്പറ്റി മിണ്ടുന്നില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |