'ചക്കപ്പഴം' എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. അടുത്തിടെ താരം തന്റെ വിഷാദ രോഗത്തെക്കുറിച്ച് സോഷ്യൽമീഡിയയിലൂടെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിഷാദ രോഗത്തിന്റെ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി. കുട്ടിക്കാലത്ത് ഒരു ബന്ധുവിൽ നിന്ന് നേരിട്ട ചൂഷണമാണ് വിഷാദ രോഗത്തിന് കാരണമെന്ന് നടി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതിയുടെ വെളിപ്പെടുത്തൽ.
ശ്രുതി രജനി കാന്തിന്റെ വാക്കുകളിലേക്ക്
'കുട്ടിക്കാലത്ത് എനിക്ക് ഒരു ബന്ധുവിൽ നിന്നും ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനിത് എന്റെ വീട്ടിൽ പോലും പറഞ്ഞിട്ടില്ല. എനിക്കത് പറയാൻ ബുദ്ധിമുട്ടുളളത് കൊണ്ടല്ല. ഇത് കാണുന്നവരിൽ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരിൽ ചിലർക്ക് ഇതറിയാം. പ്രേമനൈരാശ്യമല്ല എന്റെ നിരാശയുടെ കാരണം. എന്നോട് ഇതൊന്നും ചോദിക്കുകയോ സംസാരിക്കുകയോ ചെയ്യരുതെന്നാണ് സുഹൃത്തുക്കളോട് പറയാറുളളത്. അതൊക്കെ ഞാൻ ഹാൻഡിൽ ചെയ്യുകയായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെ ഉപദ്രവിക്കാൻ വന്നയാളെ ഞാൻ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തെ ഇത്തരം സംഭവങ്ങൾ നടന്നതിനാൽ അത് നമ്മളെ പിന്നീടെല്ലാം വേട്ടയാടിക്കൊണ്ടിരിക്കും.
പുറകിൽ പെട്ടന്നൊരാൾ വന്ന് നിന്നാൽ തന്നെ എന്റെ ശരീരം പ്രതികരിക്കും. എന്റെ സുഹൃത്തുക്കളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ പുറകിൽ വന്ന് പ്രാങ്ക് ചെയ്യരുതെന്ന്. കാരണം എന്റെ ആദ്യ പ്രതികരണം അടിയായിരിക്കും. അന്നുതൊട്ട് ഞാൻ ഇമോഷൻ ബാലൻസ് ചെയ്തുകൊണ്ടാണ് പോകുന്നത്. പക്ഷേ അന്നത് സംഭവിച്ചപ്പോൾ ഞാൻ നിശബ്ദയായില്ല, പ്രതികരിച്ചു ബഹളം വച്ചു. കുട്ടികളും പേടിക്കരുത്,പ്രതികരിക്കണം. കൂടി വന്നാൽ എന്തുചെയ്യും കൊല്ലുമായിരിക്കും. ആത്മാഭിമാനം നഷ്ടപ്പെടുന്നതിലും ഭേദം കൊല്ലുന്നതാണ്. കൊല്ലുന്നെങ്കിൽ കൊല്ലട്ടെ എന്ന് കരുതി പ്രതികരിക്കണം. നമുക്ക് ആ ശക്തിയുണ്ട്. ഏത് പ്രായത്തിലാണെങ്കിലും. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്.
എന്നെ അബ്യൂസ് ചെയ്തയാൾക്ക് ഒരു പെൺകുട്ടിയാണ്. അയാൾക്ക് കുഞ്ഞ് ജനിച്ചപ്പോൾ അത് പെൺകുട്ടിയാണെന്നറിഞ്ഞപ്പോൾ എനിക്ക് മെസേജ് ചെയ്തു. അയാം സോറി എന്നായിരുന്നു മെസേജ്. അപ്പോൾ ഞാൻ ടേക്ക് കെയർ, ഓൾ ദി ബെസ്റ്റ് എന്ന് മറുപടി നൽകി.വേണമെങ്കിൽ എനിക്ക് അയാളെ തുറന്നുകാണിക്കാം.ഇപ്പോൾ അയാൾക്ക് എന്റെ നിഴൽ കാണുന്നത് വരെ പേടിയാണ്. എന്റെ ചെറിയ പ്രായത്തിലും അയാൾ എന്നെ പേടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ മോളോട് ആരെങ്കിലും ഇങ്ങനെ ചെയ്യുമോയെന്ന ഭയം അയാളെ എന്നും വേട്ടയാടും'- ശ്രുതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |