തൃശൂർ: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി അനുഗ്രഹിക്കണമെന്ന് പ്രശസ്തനായ ഡോക്ടർ ആവശ്യപ്പെട്ടുവെന്ന മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. ഗോപിയാശാനെ കാണാനായി ആരെയും ചുമതല ഏൽപ്പിച്ചിട്ടില്ലെന്നും അനുഗ്രഹം തേടാനായില്ലെങ്കിൽ ഗുരുവായൂരിൽ പോയി മാനസപൂജ ചെയ്യാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. വിവാദമായതോടെ ഗോപിയാശാന്റെ മകൻ രഘു കുറിപ്പ് പിൻവലിച്ചു.
'അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടറാണ് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് പറഞ്ഞ് വിളിച്ചത്. വരേണ്ടെന്ന് പിന്നീട് ഡോക്ടറെ വിളിച്ചുപറഞ്ഞു. ആശാന് പദ്മഭൂഷൺ കിട്ടണ്ടേയെന്ന് ഡോക്ടർ ചോദിച്ചതായും പോസ്റ്റിലുണ്ടായിരുന്നു. ഇത് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ, സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാനായി മാത്രമാണിതെന്നും ചർച്ച അവസാനിപ്പിക്കണമെന്നും വിശദീകരിച്ച് പോസ്റ്റ് പിൻവലിച്ചു.
പട്ടിക തയ്യാറാക്കുന്നത് ജില്ലാ അദ്ധ്യക്ഷനെന്ന് സുരേഷ് ഗോപി
പാർട്ടി ജില്ലാ അദ്ധ്യക്ഷനാണ് സന്ദർശിക്കേണ്ട പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഗോപിയാശാനെ കാണാനായി ആരെയും ചുമതല ഏൽപ്പിച്ചിട്ടില്ല. ഗോപിയാശാനെ ബന്ധപ്പെട്ടിട്ടില്ല. എഫ്.ബി പോസ്റ്റും വായിച്ചിട്ടില്ല. ഗോപിയാശാനെ മുണ്ടും നേര്യതും നൽകി വണങ്ങിയിട്ടുണ്ട്.വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഗോപിയാശാന്റെ ഡോക്യുമെന്ററി പ്രകാശനം ചെയ്തിട്ടുണ്ട്. മകന്റെ പ്രതികരണം ഗോപിയാശാന്റെ മനസാണോ എന്നറിയില്ല. പ്രമുഖരായ കലാകാരന്മാരെ എല്ലാ സ്ഥാനാർത്ഥികളും കാണുന്നതാണ്. ഗുരുവെന്ന നിലയിൽ അദ്ദേഹത്തെ വണങ്ങാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കെ.രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി
എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി അനുഗ്രഹം തേടി വരേണ്ടതില്ലെന്ന മകന്റെ കുറിപ്പ് വിവാദമായതിന് പിന്നാലെ, ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി മന്ത്രി കെ.രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി. സമൂഹമാദ്ധ്യമത്തിൽ വീഡിയോ ആയാണ് വോട്ടഭ്യർത്ഥന. ഇതിന് കാരണമുണ്ടെന്ന് കൂടി പറഞ്ഞ് വിവാദത്തിന് പരോക്ഷ മറുപടിയും നൽകുന്നുണ്ട്.
തന്റെ എക്കാലത്തെയും സുഹൃത്തെന്ന് വിശേഷിപ്പിച്ചാണ് കെ.രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിക്കുന്നത്. 'ആലത്തൂർ ജനങ്ങൾക്കറിയാം കെ.രാധാകൃഷ്ണന്റെ ജനസേവനത്തെ കുറിച്ച്. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. അദ്ദേഹം, കലാമണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാ പ്രവർത്തനങ്ങളിലും ഒപ്പം നിന്ന വ്യക്തിയാണ്. ചേലക്കരയിൽ നിന്നും വിജയിക്കുമ്പോഴൊക്കെയും കലാമണ്ഡലത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. അന്ന് താൻ കലാമണ്ഡലത്തിൽ അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനവും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെ കുറിച്ചും ബോദ്ധ്യമുള്ളതുകൊണ്ടാണ് വ്യക്തിപരമായി വോട്ടഭ്യർത്ഥിക്കുന്ന'തെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |