കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു - സാമ്പത്തിക തട്ടിപ്പ് കേസിലെ ഹവാല ഇടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിലേക്ക്. പരാതിക്കാർ മോൻസണിന് കൈമാറിയ 10 കോടി രൂപയിൽ 7.90 കോടിയും ഹവാല പണമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇക്കാര്യം ഇ.ഡിക്ക് റിപ്പോർട്ടായി നൽകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആർ. റസ്തം പറഞ്ഞു.കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ചിൽ നിന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു.
10 കോടി രൂപ പരാതിക്കാർ മോൻസണിന് നൽകിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. ഇതിൽ 2.10 കോടി മാത്രമേ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയിട്ടുള്ളൂ. ബാക്കി തുക ഹവാലയാണ്.ഹവാല ഇടപാടിനെക്കുറിച്ച് ഇ.ഡിയോട് പറയരുതെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിരുന്നതായി വൈ.ആർ. റസ്തം വെളിപ്പെടുത്തി. മോൻസണിന്റെ മകനുമായി പരാതിക്കാരിൽ ഒരാളായ ഷെമീർ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും മറ്റൊരു പരാതിക്കാരനായ യാക്കൂബ് പണമിടപാട് സംബന്ധിച്ച് കൈമാറിയ ശബ്ദസന്ദേശവും തെളിവായുണ്ട്. കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. മോൻസൺ പ്രതിയായ പോക്സോ കേസിലെ ഇരയുടെ സഹോദരന് പരാതിക്കാർ അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തിരുന്നു. സഹോദരൻ ഇക്കാര്യം കോടതിയെയും പൊലീസിനെയും അറിയിച്ചതായും റസ്തം പറഞ്ഞു.
കേസിൽ ഐ.ജി. ജി ലക്ഷ്മൺ, മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് ഉടൻ അനുബന്ധ കുറ്റപത്രം നൽകും. ആദ്യ കുറ്റപത്രത്തിൽ നിന്ന് ഇവരെ ഒഴിവാക്കിയതിനെതിരെ പരാതിക്കാർ രംഗത്ത് വന്നിരുന്നു.
കൈക്കൂലി ആരോപണം:
ഹൈക്കോടതിയെ സമീപിക്കും
തനിക്കെതിരെ പരാതിക്കാർ ഉന്നയിച്ച കൈക്കൂലി ആരോപണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിവൈ.എസ്.പി വൈ.ആർ. റസ്തം പറഞ്ഞു. ഹവാല ഇടപാട് ഇ.ഡിയെ അറിയിക്കുമെന്നായപ്പോഴാണ് പരാതിക്കാർ ആരോപണവുമായി രംഗത്ത് വന്നത്. ഇവർ പണം നൽകിയെന്ന് പറയുന്ന കാലയളവിൽ കേസ് താൻ ഏറ്റെടുത്തിരുന്നില്ലെന്നും റസ്തം പറഞ്ഞു. അന്വേഷണം വേഗത്തിലാക്കാൻ റസ്തം 1.25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുമായി, മോൻസണിനെതിരെ പരാതി നൽകിയ യാക്കൂബ്, ഷെമീർ എന്നിവരാണ് വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |