തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരേ ജാഗ്രത വേണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സമൂഹമാദ്ധ്യമമായ ടെലിഗ്രാം വഴിയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെ കണക്കുകൾ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ പറയും. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവയ്ക്കും. എന്നാൽ എല്ലാവരും തട്ടിപ്പുസംഘത്തിൽ പെട്ടവരായിരിക്കും. തുടർന്ന് വ്യാജ വെബ്‌സൈറ്റിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടും. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് കാട്ടും. എന്നാൽ പണം പിൻവലിക്കാൻ ആവില്ല. പണം പിൻവലിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ജി.എസ്.ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കും. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണം. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |