തിരുവനന്തപുരം:ഗുരുദേവന്റെ അനുഗ്രഹ സ്പർശമുള്ള ഫൗണ്ടൻ പേന ഇനി ഏഴു കടൽ കടക്കും. ഉള്ളൂർ ശ്രീധർമ്മ നിലയത്തിലെ പൂജാമുറിയിൽ പ്രത്യേക പെട്ടിയിൽ പവിത്രതയോടെ സൂക്ഷിച്ചിരുന്ന പേന ഇനി വടക്കേ അമേരിക്കയിലെ വാഷിംഗ്ടണിൽ സ്ഥാപിതമായ ശ്രീനാരായണഗുരു ആശ്രമത്തിന് അലങ്കാരമാവും.
വത്സല ശിഷ്യനായ 'ഭൃഗു'വിന് (വി.ഭാർഗ്ഗവൻ വൈദ്യർ) വിദ്യാഭ്യാസ കാലത്ത് ഗുരുദേവൻ സമ്മാനിച്ചതാണ് കറുത്ത ഈ പാർക്കർ പേന. വൈദ്യരുടെ മുപ്പതാം
ചരമവാർഷികദിനമായിരുന്ന ഇന്നലെ അദ്ദേഹത്തിന്റെ പുത്രി എൽ.നിർമ്മലാ ദേവിയിൽ നിന്ന് സ്വാമി ഗുരുപ്രസാദ് പേന ഏറ്റുവാങ്ങി. ഭാർഗ്ഗവൻ വൈദ്യർ ഗുരുദേവനക്കുറിച്ച് രചിച്ച ലേഖനങ്ങൾ സമാഹരിച്ച് 'ഗുരുദേവ സ്മരണകൾ'എന്ന പുസ്തകം സ്വാമി സച്ചിദാനന്ദ പ്രസിദ്ധീകരിച്ചപ്പോൾ ഈ പേനയുടെ ചിത്രവും അതിലുൾപ്പെടുത്തിയിരുന്നു. തുടർന്ന്, ശിവഗിരിയിലെത്തുന്ന പല തീർത്ഥാടകരും ശ്രീധർമ്മ നിലയത്തിൽ ഈ പേന കാണാൻ എത്തിയിരുന്നു.
തിരുവനന്തപുരം കുളത്തൂരിൽ ജനിച്ച ഭാർഗ്ഗവനെ എട്ടാം വയസിലാണ് ശ്രീനാരായണ ഗുരു രക്ഷിതാക്കളുടെ അനുമതിയോടെ ശിവഗിരിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. ഗുരുവിൽ നിന്ന് സംസ്കൃതവും വേദാന്തവും തത്വചിന്തയുമൊക്കെ നേരിട്ട് പഠിക്കാൻ കുട്ടിക്ക് ഭാഗ്യം സിദ്ധിച്ചു. അന്ന് ശിവഗിരി മഠത്തിലുണ്ടായിരുന്ന നടരാജഗുരു അദ്ദേഹത്തെ ഇംഗ്ളീഷും പഠിപ്പിച്ചു. ഗുരുദേവനൊപ്പം തുടർച്ചയായി യാത്ര ചെയ്യാനുള്ള അവസരവും ഭാർഗ്ഗവന് കിട്ടി. ഈ വേളയിലാണ് ഗുരുദേവൻ പേന സമ്മാനിക്കുന്നത്. വിദേശത്തു നിന്നും നിരവധി പ്രമുഖർ ഗുരുവിനെ കാണാൻ അക്കാലത്ത് എത്തിയിരുന്നു. മഹാകവി രവീന്ദ്രനാഥ ടാഗോറും അദ്ദേഹത്തിന്റെ സെക്രട്ടറി സി.എഫ്.ആൻഡ്രൂസും ഗുരുവിനെ സന്ദർശിക്കുന്നതും ഇക്കാലയളവിലാണ്. ഇവരിലാരോ ഗുരുവിന് 'പാദ കാണിക്കയായി' സമർപ്പിച്ചതാവാം ഈ പേന ..
നിയമപഠനത്തിന് പോകണമെന്നായിരുന്നു ഭാർഗ്ഗവന് മോഹം. ഗുരു നിർദ്ദേശിച്ചത് വൈദ്യം പഠിക്കാനും. അങ്ങനെയാണ് തിരുവനന്തപുരം ആയുർവ്വേദ കോളേജിൽ അദ്ദേഹം ചേർന്നത്.17 വർഷമാണ് അദ്ദേഹം ശിവഗിരിയിൽ ചെലവഴിച്ചത്. ഒന്നാം റാങ്കോടെ ആയുർവ്വേദ പഠനം പൂർത്തിയാക്കിയ ഭാർഗ്ഗവൻ വൈദ്യർ പിന്നീട് അറിയപ്പെടുന്ന ചികിത്സകനും ആയുർവ്വേദ കോളേജ് പ്രിൻസിപ്പലുമായി. 1994-ൽ 93-ാം വയസിൽ വൈദ്യർ മരണപ്പെട്ടതോടെയാണ് പേന പൂജാമുറിയിൽ സൂക്ഷിച്ചത്. ശ്രീധർമ്മനിലയത്തിൽ ഇപ്പോൾ താമസിക്കുന്ന വൈദ്യരുടെ ചെറുമകൾ , മുൻ നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീല .ആർ ചന്ദ്രനായിരുന്നു സൂക്ഷിപ്പുകാരി. ഗുരുദേവന്റെ കരസ്പർശമുള്ള എന്തെങ്കിലുമൊരു ശേഷിപ്പ് വാഷിംഗ്ടണിലെ ആശ്രമത്തിൽ വേണമെന്ന ആഗ്രഹം സ്വാമി ഗുരുപ്രസാദ് പ്രകടിപ്പിച്ചപ്പോൾ, ഗുരുവീക്ഷണം എഡിറ്റർ പി.ജി.ശിവബാബുവാണ് ഈ പേനയുടെ കാര്യം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |