കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ കോൺഗ്രസ് കാപട്യം നിറഞ്ഞ ഒളിച്ചുകളി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കടപ്പുറത്ത് ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉയർന്നപ്പോൾ കോൺഗ്രസ് അദ്ധ്യക്ഷയുടെ വീട്ടിൽ വിരുന്ന് നടത്തി. ഏറ്റവും വലിയ കോൺഗ്രസ് നേതാവ് വിദേശത്ത് പോയി. ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിൽ ഇടതുപക്ഷ നേതാക്കളല്ലാതെ
ഒരു കോൺഗ്രസ് നേതാവും അറസ്റ്റിലായില്ല. കുറ്റകരമായ മൗനവും നിസ്സംഗതയുമാണ് കോൺഗ്രസിന്റേത്. ചട്ടം വന്നപ്പോഴും കോൺഗ്രസ് നിലപാട് പറയുന്നില്ല. ഒരു വിഭാഗം ജനങ്ങളെ ആട്ടിയോടിക്കാനുള്ള ശ്രമമെന്ന ആശങ്ക ഉയരുമ്പോൾ കോൺഗ്രസ് അഖിലേന്ത്യാ തലത്തിൽ ഒരു പ്രതികരണവും നടത്തിയില്ല. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോഴും ഇക്കാര്യത്തിൽ പൂർണ മൗനമാണ്. മാദ്ധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ മല്ലികാർജുന ഖാർഗെ ആലോചിച്ച് പറയാമെന്ന് പറഞ്ഞു. തുടർന്ന് സംഘടനാ ജനറൽ സെക്രട്ടറിയും അദ്ദേഹവും ചിരിക്കുകയാണ്.
നേരത്തെ നടപ്പാക്കാമായിരുന്നില്ലേ എന്നാണ് കെ.സി. വേണുഗോപാൽ ചോദിച്ചത്.
കേരളത്തിൽ നിന്ന് ലോക്സഭയിൽ ആരിഫ് എം.പി മാത്രമേ ശബ്ദം ഉയർത്തിയുള്ളൂ. മറ്റുള്ളവർ പ്രതികരിക്കാതെ മൂലയിലൊളിച്ചു. എളമരം കരീം രാജ്യസഭയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഭേദഗതി നിർദ്ദേശിച്ചപ്പോഴും കോൺഗ്രസുകാർ ഇടപെട്ടില്ല. നിയമഭേദഗതിയ്ക്കെതിരെ കേരളത്തിൽ നേരത്തെ യോജിച്ചവർ പിന്നീട് മാറി നിന്നു. നിയമസഭ പ്രമേയത്തെ കെ.പി.സി.സി പ്രസിഡന്റ് എന്തുകൊണ്ട് പരിഹസിച്ചെന്ന്
മനസിലായിട്ടില്ല.കോൺഗ്രസ് നടപടി ആർ.എസ്.എസിനും കേന്ദ്രസർക്കാരിനും സഹായകരമാവുകയാണ്. എൽ.ഡി.എഫിന് ശക്തമായ നിലപാട് തുടരും. പൗരത്വ നിയമഭേദഗതി ഇത് ഇവിടെ നടപ്പാക്കില്ല. രാജ്യത്ത് കുടിയേറിയ മുസ്ലിങ്ങളുടെ പൗരത്വം ഇല്ലാതാക്കലാണ് നിയമത്തിന്റെ ലക്ഷ്യം.കുടിയേറ്റക്കാരെ മുസ്ലിങ്ങളെന്നും അമുസ്ലിമുകളെന്നും വേർതിരിക്കുന്നു. മതപരമായ വിവേചനത്തെ നിയമപരമാക്കാനാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |