തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റു ചെയ്യുന്ന കേന്ദ്ര ഏജൻസികൾ കേരളത്തിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് നിശബ്ദമാകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയെന്നും അദ്ദേഹമിട്ട ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദ്യമുയർത്തി.
കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും കേന്ദ്രത്തിലെ സംഘപരിവാർ നേതൃത്വവുമായുള്ള അവിഹിത ബാന്ധവമാണ് ഈ മൃദുസമീപനത്തിന് കാരണം. കോൺഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവർത്തിക്കുന്ന ബി.ജെ.പി കേരളത്തിൽ പിണറായി വിജയനെ പിന്തുണയ്ക്കുകയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ബി.ജെ.പി കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബിസിനസ് പാർട്ണർഷിപ്പ് ചോദ്യം ചെയ്യാത്തതിന് കാരണവും ഇതുതന്നെയാണ്. ബി.ജെ.പിയെ ഭയന്നും പേടിച്ചുമാണ് കേരളത്തിലെ ഭരണകൂടം നിലകൊള്ളുന്നത്.
ലൈഫ് മിഷൻ കോഴയിൽ മിഷൻ ചെയർമാനായ പിണറായി വിജയനെ ചോദ്യം ചെയ്യുകയോ മൊഴിയെടുക്കാൻ വിളിക്കുകയോ ചെയ്തില്ല. മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുക്കാൻ പോലും എസ്.എഫ്.ഐ.ഒ തയാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
കരുവന്നൂർ ഇ.ഡി കേസുമായി ബന്ധപ്പെട്ട് പ്രധാനികളിലേക്ക് കൂടുതൽ അന്വേഷണം ഉണ്ടായില്ല. സി.പി.എം നേതാക്കളെ സമ്മർദ്ദത്തിലാക്കി തൃശൂരിൽ അവരെ പ്രവർത്തനരഹിതമാക്കാൻ ശ്രമിക്കുകയാണ്. സ്വർണക്കള്ളക്കടത്ത് കേസിൽ ഇ.ഡിയെ മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തുകയായിരുന്നു. എന്നാൽ കൊടകര കുഴൽപ്പണ കേസ് ഇ.ഡിയോ ഇൻകം ടാക്സോ അന്വേഷിക്കുന്നില്ല. ബി.ജെ.പി നേതാക്കൾക്കെതിരെ തെളിവുണ്ടായിട്ടും ഏതെങ്കിലും നേതാവിനെതിരെ കേരള പൊലീസ് കേസെടുത്തോയെന്നും കുഴൽപ്പണ കേസിൽ ജയിലിൽ പോകേണ്ട കെ.സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയനല്ലേയെന്നും അദ്ദേഹം കുറിപ്പിൽ ചോദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |