ഏഴ് ഉമ്മമാർക്കും ജീവിത മാർഗ്ഗം
തിരുവനന്തപുരം: ഭക്ഷണ വിഭവങ്ങൾ പാകം ചെയ്‌ത് ഓൺലൈനായി വീടുകളിൽ എത്തിക്കുന്ന ക്ലൗഡ് കിച്ചൻ ഉസ‌്മാന് (25) നൽകുന്ന വരുമാനം ദിവസം 30,000 രൂപ!
'ഹോംലി ടിസ്റ്റ്' എന്നാണ് പേര്. അയൽക്കാരായ ഏഴ് ഉമ്മമാരുടെ വരുമാനമാർഗവും ഇതാണ്. പരുത്തിക്കുഴിയിലെ വീട്ടിൽ സ്പെഷ്യൽ മലബാർ വിഭവങ്ങളാണ് ഒരുക്കുന്നത്. കിളിക്കൂട്, ഇറച്ചിപ്പത്തിരി, ചട്ടിപ്പത്തിരി, ഉന്നക്കായ, കായ്പോള, പഴം നിറച്ചത്... പാചകം വെളുപ്പിന് 3ന് ആരംഭിക്കും. വൈകാതെ കൂടുതൽ വിഭവങ്ങൾ അവതരിപ്പിക്കും. നോമ്പുകാലത്ത് കച്ചവടം ഉഷാറാണെന്ന് ഉസ്‌മാൻ.
ലോക്‌ഡൗണിൽ കാലിക്കറ്റ് സർവകലാശാലയിലെ രണ്ടാംവർഷ അറബിക്ക് പി.ജി പഠനം മുടങ്ങിയപ്പോൾ ഉസ്‌മാൻ നാട്ടിലേക്ക് വണ്ടികയറി. സഹോദരി ഫാത്തിമ തയ്യാറാക്കിയ കേക്കുകൾ എങ്ങനെ വിൽക്കുമെന്ന ചിന്തയാണ് ക്ലൗഡ് കിച്ചനിൽ എത്തിച്ചത്. തനിമയുള്ള രുചിയിൽ മലബാർ പലഹാരങ്ങൾ തയ്യാറാക്കുന്ന ഉമ്മ റജീനയുടെ കൈപുണ്യം ആത്മവിശ്വാസം നൽകി. ഫുഡ്സേഫ്റ്റി ലൈസൻസെടുത്തു. സ്വാദറിഞ്ഞ് പ്രമുഖ ഹോട്ടലുകൾ പലഹാരം വാങ്ങിയതോടെ വരുമാനം വന്നു. വീടിനടുത്തുള്ള സ്ത്രീകൾക്ക് ജോലി നൽകാൻ ഉപദേശിച്ചത് ഉമ്മയാണ്. സുഹൃത്തുക്കളാണ് ബാക്കി ജീവനക്കാർ. ആദ്യം ഒറ്റ മുറിയിലായിരുന്നു പാചകം. സംരംഭം വളർന്നതോടെ വീട് മുഴുവൻ അടുക്കളയാക്കി. താമസത്തിന് വേറെ വീടെടുത്തു. പി.ജി പൂർത്തിയാക്കി ഫുൾടൈം സംരംഭകനായി. അച്ഛൻ സുബൈർ (ബിസിനസ്).
കച്ചവടം സമൂഹമാദ്ധ്യമം വഴി
ഡൈനിംഗ് ഇല്ല. ഡെലിവറി, ടേക്ക് ഹോം - അതാണ് ക്ലൗഡ് കിച്ചന്റെ രീതി. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ ഓർഡർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |