ലാൽ ജോസ് - മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രമാണ് പട്ടാളം. സിനിമയിൽ ബിജു മേനോൻ, ജോജു ജോർജ്, ടിനി ടോം അടക്കമുള്ളവരും അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് ജോജു ജോർജ് പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് കൗമുദി മൂവീസിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ടിനി ടോമിപ്പോൾ.
'ഒരു ദിവസം ഉച്ചയ്ക്ക് ജോജുവും ഞാനും കൂടി ടെന്റിൽ കിടക്കുകയാണ്. അന്ന് അവിടെ വളരെ പ്രശസ്തനായ ഒരു പിആർഒ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടാൽ രക്ഷപ്പെട്ടെന്നാണ്. ഞങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുകയോ ഫോട്ടോ കൊടുക്കുകയോ ഒക്കെ ചെയ്താൽ നമ്മൾ രക്ഷപ്പെടും. മാസികയിൽ മുഖം വരാൻ ഞാൻ കൊതിച്ചിരിക്കുകയാണ്. പുള്ളി ഞങ്ങളെ മൈൻഡ് ചെയ്യുന്നില്ല. ജോജുവും ഞാനും നിരാശരാണ്.
ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ഒരു ടെന്റിൽ ഇങ്ങനെ കിടക്കുകയാണ്. രണ്ട് വശവും തുറന്നിരിക്കുന്ന ടെൻറാണ്. മല കാണാം. ഉച്ചയ്ക്ക് ഒന്നരമണിക്കൂർ ലാൽ ജോസ് സാർ റെസ്റ്റ് എടുക്കും. അപ്പോൾ ജോജു എന്റെയടുത്ത് കിടന്ന് പറയുകയാണ്. നമ്മളെക്കുറിച്ചൊന്നും ഇയാൾ എഴുതില്ല ടിനീയെന്ന് ജോജു പറഞ്ഞു. എന്റെ ഭാഗ്യം എന്താണെന്നുപറഞ്ഞാൽ ഉറക്കംവന്നുകിടക്കുകയാണ്. മൂളുക മാത്രം ചെയ്തു.
ഇയാൾ ഭയങ്കര വൃത്തികെട്ടവനാണ്. രണ്ട് മൂന്ന് കാരിയർ ഫുഡൊക്കെ കഴിക്കും. കാശ് കൊടുത്താൽ നന്നായി എഴുതും. കൈക്കൂലിയുടെ ആളാണെന്നേ, നമ്മളെക്കുറിച്ചൊന്നും എഴുതില്ല, ഏതെങ്കിലും കാലഘട്ടത്തിൽ എഴുതുമായിരിക്കുമെന്ന് ജോജു പറഞ്ഞു. ഇവൻ വിഷമം പറഞ്ഞുതീർക്കുകയാണ്. പെട്ടെന്ന് ആരെടാ വൃത്തികെട്ടവൻ എന്ന് ചോദിച്ച് അവിടെ നിന്നൊരു തല. ഈ പുള്ളിക്കാരനാ. എന്റെയും ജോജുവിന്റെയും ശബ്ദം ഏകദേശം ഒരുപോലെയാണ്. ഇതിലാരാണ് പറഞ്ഞതെന്ന് ചോദിച്ചു. ജോജു എന്നോട് കണ്ണുകൊണ്ട് കാണിക്കുന്നു. അവനല്ലെന്ന് പറഞ്ഞാൽ ഞാനായിപ്പോകും. അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടാൽ രക്ഷപ്പെടും. അദ്ദേഹത്തിന് വിരോധമായാൽ പിന്നെ നമ്മൾ മലയാള സിനിമ നോക്കണ്ട.
യൂദാസാകേണ്ടി വന്നു. ജോജു പറഞ്ഞതങ്ങട് പറഞ്ഞുകൊടുക്കെന്ന് പറഞ്ഞ് ഞാൻ ഒറ്റകിടത്തം. ഇവൻ പറഞ്ഞ് ഞാൻ പറഞ്ഞതല്ല, ഷൊർണൂരിലെ കൂട്ടുകാരൻ പറഞ്ഞതാണെന്ന്. വേറൊരുത്തന്റെ തലേൽ വയ്ക്കാൻ നോക്കുകയാണ്. നടന്നില്ല. സംഭവം അവിടെ പാട്ടായി. ഇത് ഭയങ്കര പ്രശ്നമായെന്ന് പറഞ്ഞ് ബിജുമേനോൻ ജോജുവിനെ വിളിച്ചു. നീയിനി മലയാള സിനിമ നോക്കണ്ട. മലയാള സിനിമ അടക്കി ഭരിക്കുന്ന ആൾ, ഏറ്റവും വലിയ പാമ്പിനെയാണ് വേദനിപ്പിച്ചത്. മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളെക്കുറിച്ച് പബ്ലിക്ക് റിലേഷൻ കൊടുക്കുന്നയാൾ. നീ തമിഴ്നാട്ടിലേക്ക് പോയിക്കോയെന്ന് പറഞ്ഞു. ഞങ്ങൾ ഒരു റൂമിലാണ്. അന്ന് വൈകിട്ട് റൂമിൽ കുറ്റിയിട്ടിട്ടില്ല. ഞാൻ തുറന്നുനോക്കുമ്പോൾ ജോജു മാതാവിന്റെ മുന്നിൽ നിന്ന് മാതാവേയെന്ന് കരഞ്ഞുകൊണ്ടിരിക്കുകയാണ്.'- ടിനി ടോം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |