കൊച്ചി: കേരള വെറ്ററിനറി സർവകലാശാല വൈസ്ചാൻസലറായിരുന്ന ഡോ. എം.ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തതിനെതിരായ ഹർജിയിൽ ചാൻസലർ കൂടിയായ ഗവർണർ ഏപ്രിൽ ഒന്നിനുമുമ്പ് സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി. സസ്പെൻഷൻ ഉത്തരവിടാൻ ചാൻസലർക്ക് അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ശശീന്ദ്രനാഥ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ നിർദ്ദേശം. ചാൻസലറുടെ അഭിഭാഷകൻ സാവകാശം ചോദിച്ചെങ്കിലും പുതിയ വൈസ് ചാൻസലർ പി.സി. ശശീന്ദ്രനും കഴിഞ്ഞദിവസം രാജിവയ്ക്കേണ്ടിവന്ന സാഹചര്യം സർക്കാരും ഹർജിക്കാരും കോടതിയെ അറിയിച്ചു. അതിനാൽ ഉടനടി വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടു. വൈസ്ചാൻസലർ സ്ഥാനത്ത് ആളില്ലെങ്കിൽ പരീക്ഷയെ ബാധിക്കില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു. ഹർജി ഏപ്രിൽ മൂന്നിന് പരിഗണിക്കും.
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായ ജെ.എസ്. സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് ഡോ. ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തത്.
ഡോ.വി.പി. ജഗതി രാജ് ശ്രീനാരായണഗുരു
ഓപ്പൺ സർവകലാശാല വി.സി
കൊച്ചി: കുസാറ്റ് സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് സീനിയർ പ്രൊഫസറും മുൻ ഡയറക്ടറുമായ കൊല്ലം അഞ്ചാലുംമൂട് സ്വദേശി ഡോ.വി.പി. ജഗതി രാജ് (59) ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറാകും. 34 വർഷത്തെ അദ്ധ്യാപന-ഗവേഷണ പരിചയവും 9 വർഷത്തെ ഭരണനിർവഹണ പരിചയവുമുള്ള ഡോ. ജഗതി രാജ് എൻജിനിയറിംഗ്, മാനേജ്മെന്റ് വിദഗ്ദ്ധനാണ്.
കേരള സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബി.ടെക്കും കുസാറ്റിൽനിന്ന് എം.ടെക്, എം.ബി.എ ബിരുദാനന്തര ബിരുദങ്ങളും ഐ.ഐ.ടി ഖരഗ്പൂരിൽനിന്ന് പി.എച്ച്ഡിയും നേടി. മാനേജ്മെന്റിലും എൻജിനിയറിംഗിലും 250ലേറെ ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വിവിധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ കൺസൾട്ടന്റുമാണ്.
കേരള സർവകലാശാല സിൻഡിക്കേറ്റ്, സെനറ്റ്, അക്കാഡമിക് കൗൺസിൽഅംഗം, നാക്, എ.ഐ.സി.ടി.ഇ അംഗം, കുസാറ്റ് അക്കാഡമിക് കൗൺസിൽ അംഗം, കുസാറ്റ് ബോർഡ് ഒഫ് സ്റ്റഡീസ് ഡയറക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡോ. ആർ. ശാലിനിയാണ് ഭാര്യ. മക്കൾ: എസ്.ആർ. ഇന്ദുലേഖ ( ഐ.ടി ഉദ്യോഗസ്ഥ, ബംഗളൂരു), ജെ.ആർ. രാഹുൽ വിനായക് (ബി.ടെക് വിദ്യാർത്ഥി), ജെ.ആർ. രോഹൻ വിനായക് (പ്ലസ് ടു വിദ്യാർത്ഥി).
ഓപ്പൺ യൂണി. വി.സിയുടെ
രാജി അംഗീകരിച്ചു
തിരുവനന്തപുരം: കൊല്ലം ഓപ്പൺ സർവകലാശാല വി.സി മുബാറക് പാഷയുടെ രാജി ഗവർണർ അംഗീകരിച്ചു. രാജിക്കത്ത് നൽകി ഒരുമാസത്തിനു ശേഷമാണിത്. നിയമനത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയ ഗവർണർ ഹിയറിംഗിന് വിളിച്ചപ്പോഴാണ് കത്തുനൽകിയത്.
പാഷയുടെ നിയമനം നിയമവിരുദ്ധമായതിനാൽ രാജിക്കത്ത് സർവകലാശാലാ ചട്ടപ്രകാരമുള്ളതായി പരിഗണിക്കാനാവില്ലെന്നായിരുന്നു ഗവർണറുടെ നിലപാട്. എന്നാൽ ഒരുമാസത്തെ നോട്ടീസ് നൽകി രാജിവച്ചാൽ സ്വീകരിക്കാതിരിക്കുന്നത് സാങ്കേതിക പിഴവാകുമെന്ന് നിയമോപദേശം ലഭിച്ചു. പാഷയുടെ യോഗ്യത, നിയമനം എന്നിവയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസിലെ തുടർനടപടികൾ അന്തിമമാണെന്ന വ്യവസ്ഥയോടെയാണ് രാജി അംഗീകരിച്ചത്.
ഫെബ്രുവരി 22നാണ് പാഷ ഗവർണർക്ക് കത്ത് നൽകിയത്. 2022 ഒക്ടോബർ 25ന് പാഷയ്ക്ക് പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കാനുള്ള നോട്ടീസ് ഗവർണർ നൽകിയിരുന്നു. നോട്ടീസിനെതിരെ പാഷ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഹിയറിംഗ് നടത്താനിരിക്കെയാണ് രാജിക്കത്ത് നൽകിയത്. ഫെബ്രുവരി 24ലെ ഹിയറിംഗിൽ പാഷയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് യു.ജി.സി പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഡോ.അനിൽ വെറ്ററിനറി വി.സിയായേക്കും
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വൈസ്ചാൻസലറുടെ ചുമതല വാഴ്സിറ്റിയിലെ സീനിയർ പ്രൊഫസർ ഡോ.കെ.എസ്.അനിലിന് കൈമാറിയേക്കും. അദ്ദേഹത്തെ നിയമിക്കാൻ ഗവർണർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടി. രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്ന ജെ.സിദ്ധാർത്ഥ് ക്രൂരമർദ്ദനത്തെയും റാഗിംഗിനെയും തുടർന്ന് മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന 33 വിദ്യാർത്ഥികളെ കുറ്റവിമുക്തരാക്കി തിരിച്ചെടുത്ത താത്കാലിക വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രൻ ഗവർണറുടെ ആവശ്യപ്രകാരം കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
ഗവർണർക്ക്എന്നെ വിശ്വാസം:
ഓപ്പൺ യൂണി.മുൻ വി.സി
കൊല്ലം: ഗവർണർ തന്റെ രാജി ആദ്യം നിരസിച്ചത് തന്നോടുള്ള വിശ്വാസം കൊണ്ടാണെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം വിടുതൽ ലഭിച്ച ഡോ. പി.എം. മുബാറക് പാഷ പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്തിനാണ് സ്ഥാനം ഒഴിയുന്നത് എന്നത് തർക്കവിഷയമല്ല. ആരോടും പരിഭവമില്ല. കഴിഞ്ഞ മാസം 22നാണ് രാജി സമർപ്പിച്ചത്. അതിനുശേഷം പോകാൻ അനുവദിക്കണമെന്ന് പറയേണ്ട ആവശ്യമില്ല. സംവാദത്തിന് വേണ്ടിയല്ല ഹൈക്കോടതിയെ സമീപിച്ചത്.യൂണിവേഴ്സിറ്റിയിൽ ബദൽ സംവിധാനം ഒരുക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്.
അതിനിടെ, ഗവർണർ രാജി സ്വീകരിക്കുകയും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് അദ്ധ്യാപകൻ ഡോ. വി.പി. ജഗതിരാജിന് വൈസ് ചാൻസലറുടെ ചുമതല നൽകുകയുംചെയ്തു.
വലിയ ആവേശത്തോടെയാണ് വി.സി സ്ഥാനം ഏറ്റെടുത്തത്. തിരിഞ്ഞുനോക്കുമ്പോൾ തികഞ്ഞ ആത്മസംതൃപ്തിയുണ്ട്. ഒരു പരിചയവും ഇല്ലാത്ത ഒരുകൂട്ടം മനുഷ്യരെ കൂട്ടിച്ചേർത്ത് കരയിലെത്തിച്ച് തിരിച്ച് മടങ്ങിയെത്തുന്ന കടത്തുകാരനുണ്ടാകുന്ന സംതൃപ്തിയാണത്.പരിമിതികൾ വെല്ലുവിളിയായില്ല. യൂണിവേഴ്സിറ്റിയുടെ വളർച്ചയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു.മികവിന്റെ കേന്ദ്രമാക്കുമെന്ന് ചുമതലയേറ്റ ദിവസം തന്നെ തീരുമാനിക്കുകയും രാജി സമർപ്പിക്കുന്നതുവരെ അതിനായി പരിശ്രമിക്കുകയും ചെയ്തു. മുഖ്യമന്ത്രിയും പിന്തുണച്ചു.
സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ.നിസാമുദ്ദീൻ, ഡോ. എം.ജയപ്രകാശ്, ഡോ.സി.ഉദയകല, പി.ആർ.ഒ. കെ.എസ്.ശാലിനി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സർവകലാശാലയുടെ പ്രഥമ വി.സിയാകാൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ മുഹൂർത്തമാണ്. ഒരു ഭിക്ഷുവിന്റെ മനസാണ് തനിക്ക്. നേട്ടങ്ങളും നഷ്ടങ്ങളും ബാധിക്കാറില്ല.
ഡോ. പി.എം.മുബാറക് പാഷ
മുബാറക്പാഷയുടെ നിയമനം:
പരിശോധന തുടരുമെന്ന് ഗവർണർ
കൊച്ചി: ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വൈസ്ചാൻസലർ പദവിയിൽനിന്ന് ഡോ. പി.എം. മുബാറക്പാഷയെ വിടുതൽ ചെയ്തുവെന്നും നിയമനം നിയമപ്രകാരമായിരുന്നോ എന്നു പരിശോധിക്കുന്ന നടപടികൾ തുടരുമെന്നും ചാൻസലർ ഹൈക്കോടതിയെ അറിയിച്ചു. ചാൻസലറുടെ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
രാജി സ്വീകരിച്ച് പദവിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. പി.എം. മുബാറക്പാഷ നൽകിയ ഹർജിയാണ് ജസ്റ്റിസ് എ. എ. സിയാദ്റഹ്മാൻ പരിഗണിച്ചത്. രാജി സ്വീകരിക്കില്ലെന്ന് ഗവർണർ നേരത്തേ നിലപാടെടുത്തിരുന്നു.
ഫിഷറീസ് വാഴ്സിറ്റി
സെനറ്റംഗങ്ങൾ
തിരുവനന്തപുരം: ഫിഷറീസ് സർവകലാശാലയുടെ സെനറ്റിലേക്ക് നിയമസഭാ സാമാജികരിൽ നിന്ന് ഇ.ടി. ടൈസൺ മാസ്റ്റർ, കെ. എൻ. ഉണ്ണികൃഷ്ണൻ, ശാന്തകുമാരി കെ. എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |