തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ അതിവേഗ നടപടികളുമായി സർക്കാർ. സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം തുടങ്ങുമെന്ന സിദ്ധാർത്ഥിന്റെ പിതാവ് പ്രഖ്യാപിച്ചതിനും പിന്നാലെയാണിത്. തിരഞ്ഞെടുപ്പ് കാലത്ത് ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയും കാരണമായി.
കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഒറ്റദിവസം കൊണ്ട് ഇംഗ്ലീഷിലാക്കി വയനാട്ടിൽ നിന്ന് റോഡുമാർഗ്ഗം ഇന്നലെ തിരുവനന്തപുരത്തെത്തിച്ചു. രേഖകൾ ഇ-മെയിലായി കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയച്ചതിന് പിന്നാലെ മുഴുവൻ രേഖകളുമടങ്ങിയ പ്രൊഫോമ സഹിതം സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെത്തന്നെ ഡൽഹിയിലുമെത്തി. ഇന്ന് രേഖകൾ നേരിട്ട് കൈമാറും. ഇവ പരിശോധിച്ചശേഷമാകും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതിൽ തീരുമാനമുണ്ടാവുക.
അതേസമയം, സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കി 17ദിവസമായിട്ടും രേഖകൾ കൈമാറാത്തത് ഉദ്യോഗസ്ഥരുടെ വൻ വീഴ്ചയാണെന്നാണ് ആഭ്യന്തരസെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. പനിപിടിച്ച് നാലുദിവസം ആശുപത്രിയിലായതിനാൽ ഫയലുകൾ കണ്ടില്ലെന്നാണ് ഇന്നലെ സസ്പെൻഷനിലായ ഡെപ്യൂട്ടി സെക്രട്ടറിയുടെ വിശദീകരണം. തിരിച്ചെത്തി 12നാണ് നടപടികൾ തുടങ്ങിയത്. എഫ്.ഐ.ആർ, മൊഴികൾ, രേഖകൾ എന്നിവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും കാലതാമസമുണ്ടായി.
തീരുമാനിക്കേണ്ടത് സി.ബി.ഐ
സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം കേന്ദ്ര പേഴ്സണൽ മന്ത്രാലയം സി.ബി.ഐ ആസ്ഥാനത്തേക്ക് കൈമാറും
സി.ബി.ഐ അന്വേഷിക്കേണ്ടത്ര പ്രാധാന്യമുള്ള കേസാണോയെന്ന് ലാ ഓഫീസർ പരിശോധിച്ച് ഡയറക്ടർ വഴി മറുപടി നൽകും
കോളേജ് ക്യാമ്പസിലും ഹോസ്റ്റലിലും സംഘമായുള്ള ആക്രമണം ആൾക്കൂട്ട ആക്രമണത്തിന്റെ പരിധിയിൽ വരുമെന്നതിനാൽ സി.ബി.ഐയ്ക്ക് അന്വേഷിക്കാം
മരണം കൊലപാതകമാണോയെന്നും അതിനുപിന്നിലെ ഗൂഢാലോചനയും വിശദമായി അന്വേഷിക്കേണ്ടതിനാൽ കേസ് ഏറ്റെടുക്കുന്നതിൽ തടസമില്ല
അന്വേഷണത്തിന് സി.ബി.ഐ സന്നദ്ധമായാൽ കേന്ദ്രസർക്കാർ സെക്ഷൻ(5) പ്രകാരം വിജ്ഞാപനമിറക്കും
സി.ബി.ഐ, ജുഡിഷ്യൽ അന്വേഷണങ്ങൾ സമാന്തരമായി നടക്കും. ഒരാളെയും ഇടപെടാൻ അനുവദിക്കില്ല. നീതിയുക്തമായ അന്വേഷണമായിരിക്കും. കുറ്റക്കാരെ കണ്ടെത്തും.
-ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |